Wednesday, December 17, 2008

സമയം തിരയുന്നവന്‍

ഒരു ദിവസത്തില്‍ ‘എന്റെ സ്വന്തം’ എന്ന് തോന്നുന്ന എത്ര നിമിഷങ്ങളുണ്ട് നമ്മുടെ ജീവിതത്തില്‍? രാവിലെ ഉറക്കമെഴുന്നേറ്റ് രാത്രി ഉറങ്ങുന്നത് വരെയുള്ള നിമിഷങ്ങള്‍ പലര്‍ക്കുമായ് ഓഹരി വെച്ച് നാം ജീവിക്കുന്നു. ഉറങ്ങുന്ന നിമിഷങ്ങള്‍ നാമറിയാതെ കടന്നു പോകുന്നു. മനസ്സിലിട്ട് തട്ടി കളിക്കാന്‍, ഇല്ലാത്ത മധുരം നുണയാന്‍ വല്ലപ്പോഴും അവ നമുക്ക് സ്വപ്നങ്ങള്‍ നല്‍കാറുണ്ട്. പക്ഷെ അതും നമ്മുടെ അനുവാദത്തോടെയോ ഇഷ്ടത്തോടെയോ അല്ല. രാത്രിയിലും ഉറക്കമില്ലാത്തവരുടെ കാര്യം അതിലും കഷ്ടമാണ്. ഇരുട്ടിലൊളിച്ച് കളിക്കുന്ന കൂര്‍ക്കം വലികളും തിരിയലും മറിയലുകളുമെല്ലാം വിഷമത്തിന്റെ കാഠിന്യം കൂട്ടുന്നു. ഉറക്കത്തിന് വേണ്ടിയുള്ള ആ കാത്തിരിപ്പിനില്ല തെല്ലും കാല്പനികത!
പണ്ടൊക്കെ - സൂക്ഷം പറഞ്ഞാല്‍ ഉദരനിമിത്തം നാട് വിടുന്നതിന് മുന്‍പെല്ലാം - എനിക്ക് ഒരുപാട് സമയമുണ്ടായിരുന്നു.

ഉത്സവപറമ്പുകള്‍ മേയാന്‍,
കൂട്ടുകാരുടെ വീടുകള്‍ തെണ്ടാന്‍,
സിനിമകളും നാടകങ്ങളും കാണാന്‍,
വായനശാലയുടെ ഇരുട്ടില്‍ മദ്യം നിറഞ്ഞ പ്ലാസ്റ്റിക്ക് ഗ്ലാസുകള്‍ വായിലേക്ക് കമിഴ്ത്താന്‍,
തിരുവാതിരരാത്രികളില്‍ പൊറാട്ടിന് പോയപ്പോള്‍ തഹസില്‍ദാരുടെ വീട്ടിലെ നായ പിന്നാലെ പാഞ്ഞത് പറഞ്ഞ് ചിരിക്കാന്‍,
ചെറിയമ്മ പൊതിഞ്ഞ് തന്ന ചോറും കൂട്ടാനും കൊണ്ട് ഫിലിം ഫെസ്റ്റിവുകള്‍ക്ക് പോയി ഡെലിഗേറ്റുകള്‍ക്കിടയില്‍ ഭാവിയിലെ തന്നെ തിരയാന്‍‍,
മനസ്സില്‍ തികട്ടി വന്ന ചോദ്യം ചോദിക്കാന്‍ ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ പോരായ്മ അനുവദിക്കാഞ്ഞ ഓപ്പണ്‍ ഫോറങ്ങളില്‍ പങ്കെടുക്കാന്‍,
ഒരു സിനിമ കഴിഞ്ഞ് അടുത്തേത് തുടങ്ങുമ്പോഴേക്ക് തിയറ്ററുകളുടെ ഇടയിലെ ദൂരം ഓടി തീര്‍ക്കാന്‍,
കണ്ണുകള്‍ തിരുമ്മി കൊണ്ട് പാടു പെട്ട് വായിച്ച സബ്‌ടൈറ്റിലുകള്‍ വെറുതെ മനസ്സിലുരുവിടാന്‍,
എനിക്ക് സമയമുണ്ടായിരുന്നു.

ചന്ദ്രികയുടെ മുഖത്തിന് മാത്രം മാറ്റുമുണ്ടാകുന്ന രമണന്റെ പുനര്‍വായനകള്‍ക്ക്,
നൊമ്പരമുണര്‍ത്തുന്ന പഴയ പ്രണയകഥയിലെ നായികയെ കാണുമോ എന്ന് ഉത്കണ്‌ഠാപൂര്‍വ്വം തിരയാനായ് മാത്രം നടത്തുന്ന ബസ്സ് യാത്രകള്‍ക്ക്,
പാരഡൈസിലെ പൊറാട്ടയിലും ബീഫ് കറിയിലും സംതൃപ്തിയടയുമായിരുന്ന പാര്‍ട്ടികള്‍ക്ക്,
കേള്‍ക്കാത്ത ദേശത്തെ കാണാത്തെ മനുഷ്യരുടെ ദുരിതങ്ങളില്‍ ഹൃദയം പിടയുന്ന നിമിഷങ്ങള്‍ക്ക്,
എഴുതിയ കഥ ഇക്കുറി വരുമോ എന്ന് ആധിയോടെ ബാലപംക്തിയിലൂടെയുള്ള കണ്ണോട്ടത്തിന്,
എനിക്ക് സമയമുണ്ടായിരുന്നു.
ആ സമയമെല്ലാം എന്റേതായിരുന്നു!

ഇങ്ങനെയെല്ലാം ചിന്തിച്ച് കാടു കയ്യറിയപ്പോഴാണ് സ്വന്തമെന്ന് പറയാവുന്ന നിമിഷങ്ങള്‍ കണ്ടെത്തെണം എന്ന് തോന്നിയത്. അത്‌ഭുതം, അധികം വിഷമമില്ലാതെ കണ്ടെത്തുകയും ചെയ്തു.
ഓഫീസ് കാബിനുള്ളിലെ നിമിഷങ്ങള്‍!
അത് മാത്രമാണ് എനിക്ക് എന്തെങ്കിലും സ്വന്തമായ് ആലോചിക്കാന്‍, വായിക്കാന്‍, മനസ്സിന്റെ നൂലൂരി വിട്ട് വെറുതെയിരിക്കാന്‍ കിട്ടുന്ന അപൂര്‍വ്വനിമിഷങ്ങള്‍.
ആ സമയം നീട്ടികിട്ടാന്‍ എന്നെ സഹായിക്കുന്ന ട്രാഫിക്ക് ജാമുകളെ ഞാന്‍ സ്നേഹിക്കുന്നു.
അര്‍ദ്ധനിമിഷം പോലും കാത്ത് നില്‍ക്കാന്‍ ക്ഷമയില്ലാതെ ഇടയിലൂടെ കയറി അത്തരം ബ്ലോക്കുകളെ ഊരാകുടുക്കുകളാക്കുന്ന യാത്രികരെ ഞാന്‍ ഇഷ്ടപ്പെടുന്നു.
മുന്നില്‍ കാണുന്ന താന്തോന്നിത്തരങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് പുകയില്‍ നിന്ന് തന്റെ നാസികകളെ സംരക്ഷിക്കാന്‍ പാടു പെടുന്ന പാവം ട്രാഫിക്ക് പോലീസുകാരനെ ഞാന്‍ ബഹുമാനിക്കുന്നു.
അവരെല്ലാം എനിക്കായ് എന്റേതായ ചില നിമിഷങ്ങളെ സമ്മാനിക്കുന്നു
ഇപ്പോള്‍ ഞാന്‍ വീണ്ടും എന്റെ സമയത്തിന് ഉടമയായിരിക്കുന്നു, ഇത്തിരി നേരത്തേക്കെങ്കിലും!
നന്ദി!!

സസ്നേഹം
ദൃശ്യന്‍

Friday, November 14, 2008

മോഹന്‍‌ലാലിന്റെ ‘ മോറ് ‌‘

[സി.കോ - *സിയംകണ്ടത്തെ കോയാക്ക]

നാട്ടിലെ വായനശാലാസായാഹ്നങ്ങളില്‍ പറഞ്ഞ് കേട്ട ഒരു തമാശയാണിത്. സത്യമോ മിഥ്യയോ എന്ന് വ്യക്തമായ് അറിയാത്ത ഒരു സംഭവം ഒന്ന് പൊലിപ്പിച്ച് പറയുകയാണിവിടെ.
-----------------------------------------------------------------------------------------------------------------------------------------

സ്ഥലം: *സിയാംകണ്ടം അങ്ങാടി,
ദിവസം: വെള്ളിയാഴ്ച, സമയം: 1991ന്റെ ആരംഭത്തിലെ ഒരുച്ച സമയം.


സിയാംകണ്ടത്തെ ഏകമുക്രിയായ കുട്ട്യാമുവുമായി പോക്കര്‍ഹാജിയുടെ രണ്ടാമത്തെ ബീവിയെ സംബന്ധിക്കുന്ന ഒരു സംസാരത്തിനിടയിലുണ്ടായ തര്‍ക്കത്തിന്റെ കലിപ്പുമായ് വെള്ളിയാഴ്ച ഉച്ചക്കത്തെ നിസ്ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് കോയാക്ക അത് കേട്ടത്. മുന്‍‌സംസാരത്തിന്റെ ചിന്തകള്‍ ‘അലാക്കിന്റെ അവിലും‌കഞ്ഞി‘ പോലെ മനസ്സില്‍ തികട്ടി നില്‍ക്കുമ്പോഴാണ് കോളാമ്പിസ്പീക്കറുകളിലൂടെ ആ സിനിമാഅറിയിപ്പ് വന്നത്. കോളറ വന്ന് ചത്ത അലവിക്കുട്ടിയുടെ ചെക്കന്‍ കുഞ്ഞാമ്മദാണ് തെക്കേലെ ശ്രീധരന്റെ പഴയ ലാംബ്രട്ട സ്കൂട്ടറിലിരുന്ന് അണൌണ്‍‌സ് ചെയ്തത് എന്ന് പൂര്‍വ്വപരിചയത്തില്‍ നിന്ന് കോയാക്ക മനസ്സിലാക്കി. ശ്രീധരന്റെ അച്ഛന്‍ നാരായണന്‍ കൊളംബിലെ തോട്ടത്തില്‍ നിന്ന് പണി പിരിഞ്ഞ് വരുമ്പോള്‍ കൂടെ കൊണ്ട് വന്ന ആ ശകടത്തില്‍, തോളിലൂടെ തൂക്കിയിട്ട മൈക്കിലൂടെ രാമനാട്ടുകര-പുളിക്കല്‍-കുണ്ടോട്ടി പ്രവിശ്യകളിലെ പുതിയ കടയുത്ഘാടനങ്ങളുടേയും സിനിമകളുടേയും വിശേഷങ്ങള്‍ പ്രാസ-താളങ്ങളൊപ്പിച്ച് വിളിച്ച് പറഞ്ഞ് കൊണ്ട് പോകുന്ന കുഞ്ഞാമ്മദ് ആ നാട്ടുകാരുടെ പുതുമ നഷ്ടപെട്ട കാഴ്ചയാണല്ലോ!

നിസ്കാരത്തിന് സമയമുള്ളത് കൊണ്ട് പോക്കറുമായ് തുടങ്ങിയ കുശലാന്വേഷണമാണ് ഇപ്പോള്‍ ഖല്‍‌ബിലൊരു കീറമുട്ടിയായ് കിടക്കുന്നത്. ഒറ്റകേള്‍വിയില്‍ പെണ്ണുകേസാണെന്ന് തോന്നുമെങ്കിലും തര്‍ക്കവിഷയം ഒരു തരത്തില്‍ പറഞ്ഞാല്‍ ജന്തുശാസ്ത്രപരവും മറ്റൊരു തരത്തില്‍ സദാചാരപരവുമാണ്. കഴിഞ്ഞ ആഴ്ച പ്രസവിച്ച ഹാജിയുടെ രണ്ടാമത്തെ ഭാര്യ ബിയ്യാത്തുമ്മയുടെ കുഞ്ഞ്, കഴിഞ്ഞ മാസം ആദ്യപ്രസവം വിജയകരമായ് പൂര്‍ത്തിയാക്കിയ മൂന്നാമത്തെ ഹാജിപത്നി കുഞ്ഞാമിനയുടെ മുല കുടിക്കുന്നതാണ് ചര്‍ച്ച വിഷയം. പ്രസ്തുതസംഭവം നടന്നത് നാലം പ്രസവം കഴിഞ്ഞ ബിയ്യാത്തുമ്മയുടെ ‘കറവ വറ്റി’യത് കൊണ്ടാണെന്ന് കുട്ട്യാമുവും അതല്ല വീട്ടിലെ ജോലികള്‍ ഭാഗം വെച്ച് ചെയ്യുന്ന കൂട്ടത്തില്‍ ‘കുട്ടികള്‍ക്ക് പാലു കൊടുക്കല്‍‘ എന്ന കര്‍ത്തവ്യം കുഞ്ഞാമിനയുടേതായ് ഭവിച്ചതാണെന്ന് കോയാക്കയും വാദിച്ചു. ഹാജിയുടെ ആദ്യഭാര്യ ഉമ്മുകുല്‍‌സുവും ബിയ്യാത്തുമ്മയും ഇതിനു മുന്‍പും ഇത്തരത്തില്‍ സപത്നീകര്‍ത്തവ്യം സഭാകമ്പംവിനാ നിര്‍വ്വഹിച്ചിട്ടുണ്ടെന്ന് ‘കരക്കമ്പി’കളുടെ പിന്‍‌ബലത്തില്‍ കോയാക്ക ചര്‍ച്ചയില്‍ രേഖപ്പെടുത്തി. പേരറിയാത്ത ഒരു നാട്ടുകാരന്റെ മകളുടെ നിക്കാഹിന്റെ ബിരിയാണി മൂക്കറ്റം തിന്ന് പള്ളിയുടെ കോലായിലെ ബഞ്ചില്‍ നടു നിവര്‍ത്തി കിടക്കുകയായിരുന്ന ഒസ്സാന്‍ മൊയ്തീന്‍ കോട്ടുവാ ഇട്ടു കൊണ്ട് അതു ശരി വെച്ചു. മൊയ്തീന്‍ ഉമ്മുകുല്‍‌സുവിന്റെ അകന്ന ഒരു ബന്ധുവായതിനാല്‍ ‘വിളിക്കാത്ത ബിരിയാണി തിന്നാനെന്തിനാണ്‍‌ടാ ജ്ജ് ബന്നത്?’ എന്നാരും ചോദിച്ചില്ല. സംഭവത്തെ കുറിച്ച് ആധികാരികമായൊരു അഭിപ്രായം പറയാന്‍ പോക്കര്‍‌ഹാജിയോട് തന്നെ ചോദിക്കണം എന്ന അവസ്ഥ വന്നത് കൊണ്ടും ബാങ്ക് വിളിക്കാന്‍ നേരമായത് കൊണ്ടും മൊയ്തീനെ കൂടുതല്‍ ശല്യപ്പെടുത്താതെ തര്‍ക്കം നിര്‍ത്തി വെച്ചു. പക്ഷെ നിസ്ക്കാരത്തിനിടയിലും ചര്‍ച്ചയുടെ ചൂടില്‍ നിന്നും കോയക്കയ്ക്ക് രക്ഷപ്പെടാനായില്ല. അങ്ങനെയെങ്കില്‍ പൊരേല് പോയി കെട്ട്യോളുമായ് ഒന്നൂടെ ചിന്തിക്കാം എന്ന് കരുതി നടക്കുമ്പോളാണ് കുഞ്ഞാമ്മദിന്റെ ഈ അറിയിപ്പ്.

“കൊണ്ടോ‍ട്ടി കവിതയില്‍ ഇന്ന്‌ മൊതല്‍ അടിപൊളി സിനിമ മോഹന്‍ലാലിന്റെ മോറ്‌..... മോറ്‌ ..... മോറ്‌ ..... !!! ഞമ്മന്റെ ലാലേട്ടന്‍ പോലീസായി ബീണ്ടും അഭിനയ്‌ക്ക്‍ണ പുത്യേ സിനിമ
മോറ്‌..... മോറ്‌ ..... മോറ്‌ ..... !!!!!!”

ജയന്റെ മരണത്തിന് ശേഷം ഇനി ആരുടേയും ‘ഫാനാ’കില്ല എന്ന് തീരുമാനിച്ച കോയാക്കക്ക് മോഹന്‍‌ലാലിന്റെ സിനിമയോട് വലിയ താല്‍‌പര്യം തോന്നിയില്ലെങ്കിലും എന്താണ് കുഞ്ഞാമ്മദ് പറേണത് എന്നൊരു കൌതുകം തോന്നുന്നത് മനുഷ്യസഹജമാണല്ലോ. സിയാംകണ്ടത്തിലെ ഏകചായക്കടയായ സെയ്താലിയുടെ ‘ഹോട്ടല്‍ മദീന’യുടെ മുന്നില്‍ ലാംമ്പ്രട്ട നിര്‍ത്തിട്ട് കൊണ്ടാണ് ഇന്ന് ഓന്റെ നെലോളി. [ഫാന്‍സുകാര്‍ തമ്മില്‍ ഇന്ന് നടക്കുന്ന പുലയാട്ടുകളും അധികപ്രസംഗങ്ങളും കേട്ടു‌കേള്‍‌വി പോലുമല്ലാത്ത ആ കാലത്ത്] മോഹന്‍‌ലാല്‍ ഫാന്‍ അല്ലാത്തത് കൊണ്ട് പുലഭ്യം പറയുകയാണ് കുഞ്ഞാമ്മദെന്ന് ചിന്തിക്കാനാവില്ലല്ലോ! ഒന്ന് ചോദിച്ചിട്ട് തന്നെ കാര്യം, കോയാക്ക നടത്തത്തിന്റെ വേഗമൊന്ന് കൂട്ടി.

“അല്ലാ കുഞ്ഞാമ്മദേ, ജ്ജെന്ത്‌ത്താണീ കാണിക്ക്‍ണ‌ത്?”
“എന്തിത്യേന്യ് കോയാക്ക?”
“ജ്ജെന്ത്‌നാണ്‌ങ്ങനെ തോന്ന്യാസം പറഞ്ഞ് നട്‌ക്ക്‍ണ്‌ത്?”
“ന്ത് തോന്ന്യാസം“
“ജ്ജിപ്പോ ബിളിച്ച് പറ്‌ഞ്ഞ്‌ല്ല്യേ, അതൊന്നൂടെ പറഞ്ഞാ?”
കുഞ്ഞാമ്മദ് മൈക്ക് കയ്യിലെടുത്തു.
“പ്‌ഫ‌ ഹിമാറെ ആ കോലും‌കഷ്‌ണം തോള്ളേല്‍ ബെക്കാന്‍‌ണ്ടെ പറേടാ.”
മൈക്ക് അടുത്തില്ലാതെ തന്റെ കഴിവ് മുഴുവനായ് പുറത്ത് കാണിക്കാനാകില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് , കോയക്കയുടെ ആവശ്യം മുഴുവന്‍ നിരാകരിക്കാതെ, ഇത്തിരി മാറ്റി നിര്‍ത്തി കൊണ്ട് കുഞ്ഞാമ്മദ് വിളിച്ച് പറഞ്ഞു.

“ഇന്ന്‌ മൊതല്‍ കൊണ്ടോ‍ട്ടി കവിതയില്‍ അടിപൊളി സിനിമ മോഹന്‍ലാലിന്റെ
മോറ്‌..... മോറ്‌ ..... മോറ്‌ ..... !!! ഞമ്മന്റെ ലാലേട്ടന്‍ പോലീസായി ബീണ്ടും അഭിനയ്‌ക്ക്‍ണ പുത്യേ സിനിമ മോറ്‌..... മോറ്‌ ..... മോറ്‌ ..... !!!!!!”

“അതെന്തോന്ന് സിനിമയാണ്ടാ...എന്ത്‌ത്ത് പേരാ ഇത്?”
“പുത്യേ സിനിമയാണിക്കാ, പക്‍ചേങ്കില് പാട്ടൂല്യാ ഡന്‍‌സൂല്യാ...സ്റ്റണ്ടും പോരാ... ന്നാ നോട്ടീസ്”
കുഞ്ഞാമ്മദ് നീട്ടിയ മഞ്ഞ നിറത്തിലുള്ള കടലാസു‌കഷ്ണം വാങ്ങി കോയാക്ക നോക്കി. നേരാണ്. മോഹന്‍ലാലിന്റെ സിനിമ തന്ന്യാണ്. പോലീസ് വേഷത്തില്‍ മൂപ്പര്‌ മസില്‌ പിടിച്ച് നിക്കണ്‌ണ്ട്. അക്ഷരം ബായിക്കാനാണ് പാട്. സാക്ഷരതാക്ലാസ്സിലെ കല്യാണിടീച്ചറെ മനസ്സില്‍ വിചാരിച്ച് കൊണ്ട് കോയാക്ക തപ്പി തടഞ്ഞ് വായിക്കാന്‍ ശ്രമിച്ചു.
“മ....മ.... മ്..മു...ക.. അല്ല, ഖ... ഖാ... ഖം... മുഖം, മൊകം!”
മുഖം, അപ്പോ അതാണ് സിനിമേടേ പേര്. അതിനാണീ പഹയന്‍...! ഒഴിയാന്‍ സമയം കൊടുക്കാതെ കുഞ്ഞാമ്മദിന്റെ ചെവിയില്‍ കയറി പിടിച്ച് തിരുമ്മി കൊണ്ട് കോയാക്ക പറഞ്ഞു.
“ടാ, ഇത് ‘മോറ്‌ ‘ന്നാണോ ബായിക്ക്യാ...മൊകംന്നല്ലേ... സ്കോളീല്‍ പോണ്ട നേരത്ത് കണ്ണീകണ്ട പാടത്തൊക്കെ ഗോട്ടീകളിച്ച് നടന്നീട്ട് ഓന്റെ ബായന കണ്ടില്ല്ലേ മോഹന്‍‌ലാലിന്റെ ‘മോറ്‌ന്ന്‌‌‘, സെയ്താനേ...”
“ബ്‌ട്‌ ക്കാ... ബ്‌ട്‌ന്ന്...”
ഒരു വിധത്തില്‍ കൈ തട്ടി മാറ്റി കൊണ്ട് കുഞ്ഞാമ്മദ് കുതറി മാറി.
“സിനെമാഹാളിലെ നായരേട്ടന്‍ മൊകംന്ന് പറഞ്ഞ്. പക്‍ചെ, അത് ഞമ്മക്ക് മാത്രം അറിഞ്ഞോണ്ടെന്താ കാര്യം... ബാക്കിളോര്‌ക്ക് മനസ്സിലാവാന്‍ മേണ്ട്യല്ലേ ഞമ്മള്‌ ‘മോറ്‌ ‘ന്ന്‌ ബായിച്ചത്. ങ്ങള്‌ സബൂറാക്കീ, അള്ളാണേ ഇനി അങ്ങനെ ബായിക്കൂല!!!“
ഇക്കുറി സ്റ്റന്‍ഡായി നിന്നത് കോയാക്കയായിരുന്നു. വിവരല്ല്യാത്തോനാണെങ്കിലും ഇപ്പോ ഓന്‍ പറേണത് കാര്യാണ്. ഇബ്‌ട്‌ത്തെ പാതി ആള്യോള്‍‌ക്ക് മര്യാദക്ക് അര്‍ത്ഥം മനസ്സിലാവണങ്ക്‍ല്‌ ഇങ്ങനെ പറയാതെ നിവര്‍ത്തിയില്ല!

ഒരു ദീര്‍ഘ‌നിശ്വാസം വിട്ടു കൊണ്ട് കോയാക്ക വീട്ടിലേക്ക് നടക്കുമ്പോള്‍ ശരവേഗത്തില്‍ പോവുകയായിരുന്ന ലാമ്പ്രട്ട‌സ്കൂട്ടറില്‍ നിന്ന് വീണ്ടും കുഞ്ഞാമ്മദിന്റെ അണൌന്‍സ്‌മെന്റുയര്‍ന്നു.

“ഇന്ന്‌ മൊതല്‍ കൊണ്ടോ‍ട്ടി കവിതയില്‍ അടിപൊളി സിനിമ മോഹന്‍ലാലിന്റെ **മീന്ത..... മീന്ത ..... മീന്ത !!! ഞമ്മന്റെ ലാലേട്ടന്‍ പോലീസായി ബീണ്ടും അഭിനയ്‌ക്ക്‍ണ പുത്യേ സിനിമ
മീന്ത..... മീന്ത ..... മീന്ത !!!!!!”

[**മീന്ത = മോന്ത = മുഖം]
- - - - - - - - - - - - - - - - - -
- - - - - - - - - - - - - - - - - -- - - - - - - - - - - - - - - - - -- - - - - - - - - - - - - - - - - -
*മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കില്‍ പെട്ട ചെറുകാവ് പഞ്ചായത്തിലെ ഒരു ചെറിയ അങ്ങാടിയാണ് സിയാംകണ്ടം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്ന വിമാനങ്ങള്‍ അന്യദേശങ്ങളിലേക്കുള്ള ആകാശവഴികളിലേക്ക് കയറുന്നത് സിയാംകണ്ടത്തിന് മുകളിലൂടെയാണ്.
---------------------------------------------------------------------------------------------------------------------------------------------

Thursday, October 30, 2008

(സി.കോ) പച്ചപെയിന്‍‌റ്റടിച്ച ടെറസ്സ്

*മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കില്‍ പെട്ട ചെറുകാവ് പഞ്ചായത്തിലെ ഒരു ചെറിയ അങ്ങാടിയാണ് സിയാംകണ്ടം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്ന വിമാനങ്ങള്‍ അന്യദേശങ്ങളിലേക്കുള്ള ആകാശവഴികളിലേക്ക് കയറുന്നത് സിയാംകണ്ടത്തിന് മുകളിലൂടെയാണ്.
[സി.കോ - സിയംകണ്ടത്തെ കോയാക്ക]



സ്ഥലം: *സിയാംകണ്ടത്തെ ഒരു പാടശേഖരം, ദിവസം: വെള്ളിയാഴ്ച, സമയം: ഉച്ചനേരം


ഇദേടുത്തേക്ക് പോണതാര്‌ക്കും?

ഒറ്റവരമ്പ് കൈതത്തോട്ടിലെ വെള്ളത്തില്‍ ലയിച്ച് ചേരുന്ന മൂലയ്ക്ക്, കമ്പിക്കുട മൂന്നാംകാലാക്കി നിന്നു കൊണ്ട് കോയാക്ക ചിന്തിച്ചു. വലത്തെ കാലില്‍ പുതുതായ് മുള പൊട്ടിയ ചൊറിയുടെ വ്രണപ്പാടിലൂടെ ഇടതു കാല്‍ പ്രേമപുരസ്സരം തലോടുന്നുണ്ടായിരുന്നു. മനസ്സിലെ ചിന്തകളുടെ ഭാരത്തിനനുസരിച്ച് തലോടലിന്റെ വേഗതയും മാറി. തലയ്ക്കു മുകളില്‍ കൂടി കരിപ്പൂരില്‍ നിന്ന് ഏതോ ഒരു ദേശത്തേക്കുള്ള യാത്രക്കാരെ വഹിച്ച് കൊണ്ട് വിമാനം കുതിച്ചുയര്‍ന്നു. സൂര്യവെളിച്ചമേറ്റ് വിമാനത്തിന്റെ അരികുകള്‍ തിളങ്ങി. അതിലേക്കാളേറെ, കോയാക്കയുടെ കണ്ണുകളും!

“ദെന്ത്‌ത്താ കോയാക്കാ ഇജ്ജ് മേപ്പോട്ടും നോക്കി വായും പൊളിച്ച് നിക്കണത്. അന്നെ ആരേലും കോടേല് കോര്‍ത്ത് ബെച്ചാ?” [കോടേല് = കുടയില്‍]
കോയാക്ക ഞെട്ടി തിരിഞ്ഞ് നോക്കി. മൊയ് ‌ല്യാരാണ്. പള്ളി കഴിഞ്ഞുള്ള വരവായിരിക്കും.

“ഇല്ലാന്ന്.. ഞാനിങ്ങനെ... ആ പെയിന്റര്‍ കുഞ്ഞന്റോടേക്ക് പോവാണ്. മിനിഞ്ഞാന്ന് മൊതല് ഓനെ തപ്പി നടക്കാ ഞമ്മള്... പിടി തരില്ലാന്ന് ബെച്ചാ...”

“ഇയ്യെന്തിനാണപ്പാ ഓനെ തപ്പണത്. അന്റെ പൊര്യല്ലേ ഇത്തിരി കാലം മുന്നേ വെള്ള പൂശീത്?” [പൊര്യല്ലേ = പുരയല്ലേ]

കോയാക്ക ഒന്ന് മടിച്ച് നിന്നു. ഇങ്ങേരോട് പറഞ്ഞാല്‍ നാട് മൊത്തം പാട്ടാക്കും. പറഞ്ഞില്ലെങ്കില്‍ മറ്റെന്തെങ്കിലും കഥ പറഞ്ഞ് പരത്തുകയും ചെയ്യും. ഒന്നാലോചിച്ചാല്‍ പറയുന്നത് തന്നെയാ നല്ലത്. കുറച്ച് നാട്ടുകാര്‍ കൂടെ അറിയുന്നത് നല്ലതല്ലേ! ഞമ്മക്കുമിരിക്കട്ടെ ഇത്തിരി പവ്വറ്!

“അതെന്താച്ചാ മൊയ്‌ല്യാരേ, ഓനെ കൊണ്ട് ഞമ്മന്റെ പൊരേന്റെ ടെറസ്സൊന്നു പെയിന്റടിപ്പിക്കാനാ...”

“അള്ളാ അതെന്തിനാപ്പാ ടെറസ്സ് പെയിന്റടിപ്പിക്കണത്? അന്റെ കയ്യില്‍ കാശ് ഓള്ളെലും കൂടി പോയാ?”

“ഇങ്ങളോട് പറേണോണ്ടെന്താണ്. (ശബ്ദം താഴ്ത്തി) അതിലൊരു ബുദ്ധിന്‍‌ണ്ട്.”

“അതെന്ത് പുത്തി?”

“ഇങ്ങക്കറിയാലോ ഞമ്മള് ഹജ്ജിന് പോണ കാരിയം.”

“അള്ളാണേ അത് ഞമ്മള്‌ മറന്ന് പോയി. ജ്ജ് നസീബുള്ളോനാടാ. അല്ല എന്നാ ഇയ്യ് പോണത്?”

“മറ്റന്നാള്. ബെളുപ്പിന് ആറരയ്ക്കാ ബിമാനം.”

“ഇന്‍ഷാ അള്ളാ, എല്ലാം ഉഷാറായി ബരട്ടെ. അല്ലാന്ന് അതും ടെറസ്സിലെ പെയിന്റടിയുമായി എന്താ ബന്ധം?”

“ഹജ്ജ്‌ന്ന് പറഞ്ഞാ ഞമ്മള്‌ക്ക് എല്ലാം അള്ളാഹുവിലേക്കുള്ള സമര്‍പ്പണമാണല്ലാ. ഇന്‍ഷാ അള്ളാ, പോയി തിരിച്ച് വരണ വരെ ഹലാക്കിലെ ഒരു ടെന്‍ഷനാര്‌ക്കും. ഞമ്മക്കാണെ കെട്ട്യോളേം കുട്ട്യോളേം വിട്ട് നിന്ന് ശീലോല്ല്യാ. അപ്പോ പിന്നെ നാട്ടീന്ന് ബ്‌ട്‌ണേന്റെ മുന്നെ ഒന്നൂടെ പൊരൊയൊന്ന് കാണണംന്നൊരു പൂതി.”

“അയിന് ജ്ജ് പൊരേന്നല്ലെ ബിമാനത്താവളത്തീക്ക് പോണത്?”

“അത് അങ്ങനന്യാണ് മൊയ്‌ല്യാരെ, പക്ഷേങ്കീ, വിമാനം കേറാന്‍ വെളിച്ചാവണേനും മുന്നേ പൊരേന്നെറങ്ങൂലേ. വിമാനത്തീ കേറി കയ്‌ഞ്ഞ്യാ പിന്നെ അതൊരു ബെഷമാവൂം. ഞമ്മടെ ട്രാവല്‍‌സിലെ ഷുക്കൂറാ ഈ ഐഡിയ പറഞ്ഞത്. പൊരേന്റെ ടെറസ് പെയിന്റടിക്കാന്‍. ഗള്‍ഫിലേക്ക് പോയ് ബരണ തോനെ പേര് ചെയ്യിന്‌ണ്ട്‌ത്രെ ഇത്.“

“യ്‌ക്കങ്ങ്‌ട് പുടി കിട്ടീല്യാ കോയാക്കാ....”

“ഞമ്മന്റെ പൊരേന്റെ ടെറസ്സില്‌ നല്ല പള‌പളാ മിന്നണ പച്ച പെയിന്റടിച്ചീന്ന് ബെയ്ക്ക്യാ, അപ്പൊ പിന്നെ ബിമാനം പറന്ന് കയിഞ്ഞ് ജനാലേലൂടെ ചോട്ടിലേക്ക് നോക്കിയാല് ഞമ്മക്ക് ഒന്നൂടേ പൊര കാണാലോ - അതും ആകാശത്തൂന്ന്!”

“ന്റെ റബ്ബില്ലാലായ തമ്പിരാനേ, അതൊരു അലാക്കിലെ ഐഡിയ തന്ന്യാണല്ലാ”
മൊയ്‌ല്യാര്‍ വണ്ടറടിച്ചു നിന്നു.

“അതല്ലേ ഞമ്മളത് ചെയ്യാന്ന് ഒറപ്പിച്ചത്.“

“അതുഷാറായി. നല്ല അസ്സല്‍ പുത്ത്യന്നെ. അല്ല ഹജ്ജ്ന് പോണേന് മുന്നേ ഇയ്യ് പള്ളീലേക്കിറങ്ങല്‌ണ്ടാവോ?”

“ഇന്ന് ഞമ്മള് ഫജ്‌റ്‌ന് ബന്നീര്‍ന്ന്, ഉച്ചക്ക് ഇത്തിരി പണിണ്ടേര്‍ന്നോണ്ട് നിസ്കാരം വീട്ടീന്ന് കയ്‌ച്ച്. വൈകീട്ട് മഗ്‌റീബിന് ബരാം.”

“എന്നാ അപ്പം കാണാ... ഞമ്മള്‌ന്നാ അങ്ങട്ട് നീങ്ങട്ടെ, ബയറ് ബല്ലാതെ പയ്‌ക്ക്‍ണ്”

വിശന്ന് കായുന്ന വയറുമായ് മൊയ്‌ല്യാര്‍ വീട്ടിലേക്ക് വെച്ച് പിടിച്ചു ; പച്ച പെയിന്റടിച്ച ടെറസ്സുള്ള വീടും കിനാവു കണ്ട് കോയാക്ക പെയിന്ററെ അന്വേഷിച്ച് മുന്നോട്ട് നീങ്ങി. സിയാംകണ്ടത്തിന്റെ ആകാശത്ത് മറ്റൊരു വിമാനം പ്രത്യക്ഷമായി.


സ്ഥലം: പച്ചപെയിന്റടിച്ച ടെറസ്സ്, ദിവസം: ഞായറാഴ്ച ,സമയം: പ്രഭാതം


പച്ചപെയിന്റടിച്ച ടെറസ്സില്‍ നിന്ന് കൊണ്ട് ഫാത്തിമയും മക്കളും ആകാശം വലം വെയ്ക്കുന്ന വിമാനത്തെ നോക്കി കൈകള്‍ വീശി. “ബാപ്പാ റ്റാറ്റാ“ എന്നു നിലവിളിച്ചു കൊണ്ട് ആറാറ്‌ മാസം പ്രായവ്യത്യാസമുള്ള കോയാക്കയുടെ മൂന്നു മക്കളും ചാടികളിച്ചു. ചാട്ടത്തിന്റെ ഊക്കിനനുസരിച്ച് അവരുടെ മൂക്കില്‍ നിന്നും മൂക്കള ഒലിച്ച് കൊണ്ടേയിരുന്നു. മേഘക്കാടിനിടയില്‍ വിമാനം അപ്രത്യക്ഷമായപ്പോള്‍ അവളുടെ ചുണ്ടുകള്‍ പിറുപിറുത്തു - “റബ്ബില്ലാലായ തമ്പിരാനേ, യ്യ് അങ്ങേരെ കാത്തോളണേ!”. വിമാനം ഇപ്പൊഴും തങ്ങള്‍ക്ക് കാണുന്നുണ്ടെന്നും ഇല്ലെന്നും തര്‍ക്കിച്ച് കൊണ്ട് മക്കള്‍ റ്റാറ്റ കാണിച്ച് കൊണ്ടേയിരുന്നു, മൂക്കള ഒലിച്ച് കൊണ്ടേയും! പച്ചപെയിന്റടിച്ച ടെറസ്സ് സൂര്യന്റെ ആദ്യകിരണങ്ങളില്‍ തിളങ്ങി.


സ്ഥലം: സിയാംകണ്ടത്തിന്റെ ആകാശം, ദിവസം: ഞായറാഴ്ച ,സമയം: പ്രഭാതം


ഭൂമിയില്‍ കുടുംബം തനിയ്ക്കായ് പ്രാര്‍ത്ഥിക്കുമ്പോള്‍ കോയാക്കയുടെ മനസ്സില്‍ ഫാത്തിമയും മക്കളുമില്ലായിരുന്നു. ഇന്നലെ പെട്രോമാക്സിന്റെ വെളിച്ചത്തില്‍ പെയിന്റര്‍ കുഞ്ഞന്‍ പണി കഴിച്ച പച്ചപെയിന്റടിച്ച ടെറസ്സില്ലായിരുന്നു. വായുവില്‍ ചാഞ്ഞും ചാഞ്ചാടിയും ആകാശപേടകം നീങ്ങുമ്പോള്‍, അടിമുടി വിറച്ച് സീറ്റ്ബെല്‍ട്ടില്‍ അള്ളിപിടിച്ച് കൊണ്ടിരിക്കുന്ന കോയാക്കയുടെ ചുണ്ടുകള്‍ അറിയാതെ മന്ത്രിച്ചു.
“ന്റെ പടച്ചോനേ, ഇതും ഹാജിയാന്മാര്‍ക്കുള്ള അന്റെയൊരു പരീക്ഷയാണോ?”

----------------------------------------------------------------------------------------------

Wednesday, June 11, 2008

മോഷ്ടിച്ചവയില്‍ എന്‍‌റ്റെ വല്ലതും കണ്ടോ?

കുറച്ച് കാലമായി ബ്ലോഗ് വായന‍ കുറവായിരുന്നു. ഇപ്പോഴാണ് ഈ പ്രശ്നങ്ങളെല്ലാം കാണുന്നത്. എന്റെ വല്ല പോസ്റ്റും കേരള്‍സില്‍ വന്നിട്ടുണ്ടോ എന്നറിയില്ല, ഞാന്‍ നോക്കിയപ്പോഴേക്കും അവര്‍ മലയാളം സെക്ഷന്‍ അടച്ചു പൂട്ടിയിട്ടുണ്ടായിരുന്നു. മോഷ്ടിച്ചവയില്‍ എന്‍‌റ്റെ വല്ലതും കണ്ടോ കൂട്ടരേ.... :-)

ഈ ബ്ലോഗ് കൂട്ടായ്മയ്ക്ക് ആരംഭം കുറിച്ച സിജിയ്ക്കും, ചുക്കാന്‍ പിടിച്ച ഇഞ്ചിപ്പെണ്ണ്, കണ്ണൂരാന്‍, മയൂര, വല്യമ്മായി തുടങ്ങിയ എല്ലാവര്‍ക്കും ഭാവുകങ്ങള്‍. സ്ഥിരം അടിപിടികള്‍ക്കും, കരിവാരിത്തേക്കലുകള്‍ക്കും ഇടയില്‍ ഇത്തരം കൂട്ടായ്മകളും ബ്ലോഗര്‍ക്കിടയില്‍ ഉണ്ടാകുന്നു എന്ന അറിവ് സന്തോഷകരമാണ്. അതു കൊണ്ട് - അത് കൊണ്ട് മാത്രം - കേരള്‍സിനോട് ഒരിഷ്ടം തോന്നുന്നു.

കേരള്‍സ്.കോമിനും അതു പോലെ ചെയ്തത് തെറ്റെന്നറിഞ്ഞിട്ടും മന:പൂര്‍വ്വം തിരുത്താത്ത എല്ലാ ധനമോഹികള്‍‍ക്കുമെതിരെയുള്ള ഈ സന്ധിയില്ലാസമരത്തിന് ഞാനുമെന്റെ പിന്തുണ പ്രഖ്യാപിക്കുന്നു.

References:
http://chithrangal.blogspot.com/2008/06/blog-post_04.html
http://entenaalukettu.blogspot.com/2008/05/blog-post_28.html
http://rithubhedangal.blogspot.com/2008/05/kerals.html
http://rithubhedangal.blogspot.com/2008/05/kerals.html

സസ്നേഹം
ദൃശ്യന്‍

Tuesday, April 29, 2008

ടിഫിന്‍ കാരിയര്‍

ഒക്ടോബര്‍ 16. പകല്‍ നേരം.
ആകാശം മുട്ടും വിധം ഉയര്‍ന്ന് നില്‍ക്കുന്ന ആ വെളുത്ത വീട്ടിന്റെ ഉമ്മറത്ത് അവരെ എത്തിച്ച ശേഷം വെളുത്ത ആഢംബരകാറുകള്‍ തിരിച്ച് പോയി. അവര്‍ ഒരേ രാജ്യത്ത് നിന്ന് വന്നവരായിരുന്നു. എല്ലാവരും മുന്‍പ് കണ്ടിട്ടുള്ളവര്‍, അവരവരുടെ പ്രവൃത്തിതലങ്ങളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവര്‍. നിറഞ്ഞ പുഞ്ചിരിയുമായ് അവര്‍ പരസ്പരം ഹസ്തദാനം ചെയ്തു. ഉപചാരവാക്കുകള്‍ കൈമാറിയ ശേഷം, ഇനിയുള്ള ഒരാഴ്ച തങ്ങള്‍ മാത്രമുള്ള കെട്ടിടത്തിന്റെ സുഭിക്ഷതയിലേക്ക് അവര്‍ ആവേശപൂര്‍വ്വം നടന്ന് കയറി.

ഒരു വലിയ നീലത്തടാകം പോലെയുള്ള സ്വിമ്മിംഗ്‌പൂളിലും കരയിലുമായ്, തമാശകള്‍ പറഞ്ഞും പരസ്പരം കുശലാന്വേഷണം നടത്തിയും, അവര്‍ പകല്‍ മുഴുവന്‍ ചിലവഴിച്ചു. ചൂടു കുറഞ്ഞ സൂര്യന്റെ കീഴില്‍ സംസാരിക്കാന്‍ ചൂടുള്ള വിഷയങ്ങള്‍ ഒരുപാടുണ്ടായിരുന്നു അവര്‍ക്ക്. അവിടെ അവരെ ശല്യപ്പെടുത്താന്‍ ആതിഥേയനോ സഹായികളോ പരിചാരകരോ എന്തിന് ഒരു ഫോണ്‍ പോലുമില്ല എന്ന ചിന്ത അവരുടെ ഉള്ളിലെ ഉല്ലാസികളെ സന്തോഷചിത്തരാക്കി. നീണ്ട താടിയുള്ള ചിലരുടെ താടിരോമങ്ങള്‍ വെള്ളത്തില്‍ കുതിര്‍ന്ന് നേരിയതായ് മാറി. മുഖക്ഷൌരം ചെയ്തവരുടെ കവിളുകള്‍ക്ക് വെയില്‍ തിളക്കമേകി. തങ്ങളുടേത് മാത്രമായ ഒരു ലോകത്തിന്റെ സ്വകാര്യത അവര്‍ മതി മറന്ന് ആഘോഷിച്ചു.

മണിക്കൂറുകള്‍ നീണ്ട കളിചിരികള്‍ക്കിടയിലെപ്പോഴോ അവര്‍ വിശപ്പറിഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ മുന്‍‌കൂട്ടി ചോദിച്ചറിഞ്ഞ ആതിഥേയന്‍, ഓരോരുത്തരുടേയും അഭിരുചിക്കനുസരിച്ച് ഒരാഴ്ചയ്ക്കുള്ള ഭക്ഷ്യവിഭവങ്ങളും മറ്റ് അവശ്യസാധനങ്ങളും‍ മുറിയില്‍ ഒരുക്കിയിട്ടുണ്ടാവുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. കൃത്രിമജലാശയത്തിലെ കേളികളവസാനിപ്പിച്ച്, സ്വീകരണമുറിയിലെ മേശവലിപ്പില്‍ നിന്ന് താക്കോലെടുത്ത് അവര്‍ തങ്ങളുടെ മുറികളിലേക്ക് നീങ്ങി. വലിയ ആ കെട്ടിടത്തിലെ ഒരു നില മുഴുവന്‍ ഒരു മുറിയായിരുന്നു. അവിടെ തങ്ങള്‍ ആവശ്യപ്പെട്ടതിലും ആഗ്രഹിച്ചതിലും കൂടുതല്‍ സ്വകാര്യതയും സൌകര്യങ്ങളുണ്ടായിരുന്നു എന്നത് അവരെ അത്ഭുതപ്പെടുത്തി. തങ്ങളുടെ ആതിഥേയന്റെ കാരുണ്യത്തിലും സ്നേഹത്തിലും അവര്‍ക്ക് സന്തോഷം തോന്നി.

അകത്തെ ഒരു മുറിയില്‍, വലിയ തീന്‍മേശയുടെ നടുക്ക് ഒരു വലിയ ടിഫിന്‍ കാരിയര്‍ വെച്ചിട്ടുണ്ടായിരുന്നു - അന്നത്തെ ദിവസത്തേക്കുള്ള അത്താഴം! ഓരോരുത്തരും അവരവരുടെ ടിഫിന്‍ കാരിയര്‍ കയ്യിലെടുക്കവേ, ദൂരങ്ങള്‍ക്കപ്പുറത്ത്, തന്റെ മുന്നില്‍ നിരത്തിയ മോണിറ്ററുകളില്‍ അവരുടെ ഓരോ ചലനങ്ങളും സൂക്ഷ്മം വീക്ഷിച്ച് കൊണ്ട് ആതിഥേയന്‍ ഇരിക്കുന്നുണ്ടായിരുന്നു എന്നവര്‍ അറിഞ്ഞിരുന്നില്ല.

പത്ത് തട്ടുകളുള്ള വലിയ ഒരു ടിഫിന്‍ കാരിയറായിരുന്നു അത്. കയ്യിലെടുത്തപ്പോള്‍ അറിഞ്ഞ ഭാരം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലായിരുന്നു. കസേര വലിച്ചിട്ട് തട്ടുകളോരോന്നായ് അവര്‍ തുറന്നു. മുകളിലെ തട്ട് തുറന്നപ്പോള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട മത്സ്യവിഭവം അവര്‍ കണ്ടു. അതിന്റെ മോഹിപ്പിക്കുന്ന കാഴ്ച വിശപ്പ് കൂട്ടിയതായ് അവര്‍ക്ക് തോന്നി. പിന്നീടുള്ള തട്ടുകളിലും കൊതിയൂറുന്ന ചൂടുള്ള വിഭവങ്ങള്‍ മനോഹരമായ് ഒരുക്കി വെച്ചിരുന്നു. ഒന്‍പതാമത്തെ തട്ടിലെ മധുരപലഹാരത്തിന്റെയും കീഴിലെന്തെന്ന ജിജ്ഞാസയില്‍ അവര്‍ അവസാനത്തെ - പത്താമത്തെ - തട്ട് തുറന്നു. അതില്‍ ചുവപ്പ് നിറത്തിലുള്ള ഒരു കടലാസു കഷ്ണവും കറുത്ത ഒരു പൊതിയുമാണവര്‍ കണ്ടത്. മിടിക്കുന്ന ഹൃദയത്തോടെ അവര്‍ ആ പൊതിയഴിച്ചു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ തീരെ, തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അവരുടെ മുന്നിലെ അഴിഞ്ഞ പൊതിയിലുണ്ടായിരുന്നത് - കറുത്ത ഒരു കൈത്തോക്ക്!

തങ്ങളുടെ ക്രമാതീതമായ ഹൃദയമിടിപ്പിന്റെ ശബ്ദം അവരുടെ കാതുകളില്‍ മുഴങ്ങി. അമ്പരപ്പോടെ അവര്‍ ആ കടലാസു കഷ്ണം കയ്യിലെടുത്തു. ശ്രദ്ധാപൂര്‍വ്വം കുറുകെ രണ്ടായ് മടക്കിയ ആ കടലാസിന്റെ അറ്റത്ത് കാണപ്പെട്ട സ്വര്‍ണ്ണവരകള്‍ മനോഹരവും തിളക്കമാര്‍ന്നതുമായിരുന്നു. വിറയ്ക്കുന്ന കൈകളോടെ തുറന്നു നോക്കിയപ്പോള്‍ അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
“നിങ്ങള്‍ക്ക് ആയുധം വെറുപ്പാണെന്ന് എനിക്കറിയാം. പക്ഷെ നിങ്ങളിലൊരാള്‍ എന്നോട് ഒരു ആയുധം ആവശ്യപ്പെട്ടിരുന്നു - അത്യന്തം പ്രഹരശേഷിയുള്ള ഒരു തോക്ക്! അതിനാല്‍, സ്വയരക്ഷയ്ക്കായ്, ഒരു ചെറിയ തോക്കെങ്കിലും നിങ്ങളുടെ കയ്യിലുണ്ടായിരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. സൂക്ഷിക്കുക-നിങ്ങളുടെ ജീവന്‍ അപകടത്തിലാണ്!!!“
ആഹാരം കൊതിച്ച് വന്ന അവരുടെ ഉള്ളില്‍ വെടിയൊച്ചകള്‍ മുഴങ്ങി. മരണമെന്ന സാധ്യത അവരുടെ മനസ്സില്‍ ഭയത്തിന്റെ വിത്തു പാകി. പുറത്തെ ശബ്ദങ്ങള്‍ നിതാന്തജാഗ്രതയോടെ ശ്രദ്ധിച്ച് കൊണ്ട് തങ്ങളുടെ മുറിയിലെ ഏകാന്തതയില്‍‍, തീന്മേശയ്ക്ക് മുന്നില്‍, പരിഭ്രമത്തോടെ അവര്‍ ഇരുന്നു.

മോണിറ്ററുകളില്‍ അവരെ നിരീക്ഷിക്കുകയായിരുന്ന ആതിഥേയന്റെ ചുണ്ടുകളുടെ കോണില്‍ നേരിയ മന്ദഹാസം വിടര്‍ന്നു. വരാനിരിക്കുന്ന അനിവാര്യതയെ കാത്തിരിക്കുന്നതിന്റെ മുന്നോടിയായ് അയാളൊരു സിഗററ്റ് കത്തിച്ചു.
നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ചിലരെല്ലാം അനങ്ങി തുടങ്ങി. കരുതിയ കാലടികളുമായ് ചിലര്‍ മുറിയിലൂടെ നടന്നു. ചിലര്‍ വാതില്‍പഴുതിലൂടെ പുറത്തേക്ക് നോക്കാന്‍ ശ്രമിച്ചു. മുറിയില്‍ ജാലകങ്ങളോ ബാല്‍ക്കണികളോ ബാഹ്യലോകത്തേക്കുള്ള മറ്റു വല്ല വഴികളും ഉണ്ടോ എന്ന് അന്വേഷിച്ച് ചിലര്‍ പരാജയപ്പെട്ടു. മറ്റു ചിലര്‍ കസേരയില്‍ നിന്നും അനങ്ങിയതേയില്ല. പക്ഷെ ആരും തന്നെ മുന്‍ വാതില്‍ തുറക്കാനോ പുറത്തേക്ക് പോകാനോ തുനിഞ്ഞില്ല!

മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തങ്ങളുടെ മുന്നിലെ ആയുധമൊന്ന് തോടാന്‍ പോലും ധൈര്യപ്പെടാതെ, തീര്‍ച്ചയില്ലാത്ത തങ്ങളുടെ സ്വകാര്യതയില്‍ അവര്‍ ഭയന്നിരിക്കുന്ന കാഴ്ചയുടെ ലഹരിയില്‍ ആതിഥേയന്‍ മനസ്സില്‍ പറഞ്ഞു.
“വിത്ത് മുളച്ചിരിക്കുന്നു. ഭയം അവരില്‍ പതിയെ വേരൂന്നുന്നു. ആഹാരം മോഹിച്ച മനസ്സുകള്‍ ഇപ്പോള്‍ വെടിയൊച്ചയ്ക്കായ് കാതോര്‍ക്കുകയാണ് ! ഞാന്‍ വിജയിച്ചു !!!”

മോണിറ്ററുകള്‍ ഓഫ് ചെയ്ത് അയാള്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു. ഒരു സിഗററ്റിനു കൂടി തീ കൊളുത്തി.

(അനിവാര്യമായ) അവസാനം:
ദിവസങ്ങള്‍ക്ക് ശേഷം ആതിഥേയന്‍ മോണിറ്ററുകള്‍ ഓണ്‍ ചെയ്തപ്പോള്‍ മുറിപ്പാടുകള്‍ ഒന്നുമില്ലാത്ത, ജീവനറ്റ അവരുടെ ശരീരങ്ങളാണ് കണ്ടത്. ഭയം നിറഞ്ഞ മനസ്സുമായ്, ഒരിക്കലും മുഴങ്ങാത്ത വെടിയൊച്ചയും കാതോര്‍ത്തിരുന്ന അവര്‍ മരിച്ചതെങ്ങനെയെന്ന് അയാള്‍ അത്ഭുതപ്പെട്ടില്ല. ഭയത്തിന് മുന്നില്‍ ഭക്ഷണത്തിന് വിലയില്ലെന്ന് അയാള്‍ എന്നോ മനസ്സിലാക്കിയിരുന്നു. ആതിഥേയന്‍ ശബ്ദമില്ലാതെ ചിരിച്ചു.

ഒന്‍പത് തട്ടുകളില്‍ പഴകിയ ആഹാരവുമായ് ടിഫിന്‍ കാരിയര്‍ തീന്‍ മേശയ്ക്ക് മുകളില്‍ തന്നെയുണ്ടായിരുന്നു, മുന്നില്‍ ഉപയോഗിക്കാത്ത കറുത്ത കൈത്തോക്കും!