Wednesday, April 07, 2010

ഒരു ചിന്ന ഇടവേള


ബ്ലോഗുലകത്തിലെ ചങ്ങാതിമാരേ,

2006 ഒക്‍ടോബര്‍ 30 തിങ്കളാഴ്ചയാണ് ഞാന്‍ ആദ്യമായ് ബ്ലോഗില്‍ ഒരു പോസ്റ്റിടുന്നത്. സ്വന്തം പേരില്‍ ‘ബ്ലോഗിയാല്‍‘ ഓഫീസില്‍ പ്രശ്നമാവുമോ എന്ന ഭയമാവണം ദൃശ്യന്‍ എന്ന പേര് സ്വീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. പതിയെ പതിയെ ആ പേര് എനിക്ക് പ്രിയപ്പെട്ടതായി മാറി… ചിലരെങ്കിലും എന്നെ തിരിച്ചറിയുന്നത് ആ പേരിലായ്…

ആദ്യത്തെ പോസ്റ്റ് വെറുമൊരു കുറിപ്പായിരുന്നു. പിന്നീട് കവിതകളും കഥകളുമായ് ഒരുപാട് പോസ്റ്റുകള്‍.... ചിന്തുകളില്‍ നിന്ന് നരസായകഥകളിലേക്കും പിന്നെ സിനിമാക്കാഴ്ചയിലേക്കും നീണ്ട മൂന്ന്-മൂന്നര വര്‍ഷത്തെ (സാന്ദര്‍ഭിക)ബ്ലോഗ്‌ജീവിതത്തിന് ഞാനിവിടെ ഒരിടവേള നല്‍കുകയാണ്.
ബ്ലോഗിലെ എഴുത്ത് തമാശയായ് – വെറുമൊരു ടൈം‌പാസ്സായ് – ഞാനൊരിക്കലും കണ്ടിരുന്നില്ല. ആവശ്യത്തിന് സമയമെടുത്തായിരുന്നോ ഓരോ പോസ്റ്റും എഴുതിയിരുന്നതെന്ന് ചോദിച്ചാല്‍ ഞാന്‍ ഒന്ന് സംശയിക്കുമെങ്കിലും ‘പോസ്റ്റുകളുടെ ലിസ്റ്റിലേക്കൊന്നു കൂടെ‘ എന്ന മട്ടില്‍ എഴുതിയിരുന്നില്ലെന്ന് എനിക്കുറപ്പിച്ച് പറയാന് കഴിയും.

വ്യക്തിജീവിതത്തിലെ വലിയൊരു സ്വപ്നം സാക്ഷാത്കരിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നതിനാല്‍, ഒരു നല്ല വാര്‍ത്തയുമായ് വീണ്ടും ഇവിടേക്ക് തിരിച്ച് വരാനാവുമെന്ന പ്രതീക്ഷയില്‍ ഞാന്‍ ഒരിടവേളയെടുക്കുന്നു – മടങ്ങി വരാനായ് ഒരു ചിന്ന ഇടവേള!

എല്ലാ ബ്ലോഗര്‍മാര്‍ക്കും എന്റെ ഭാവുകങ്ങള്‍!

സസ്നേഹം
ദൃശ്യന്‍

-------------------------------------------------

Thursday, March 18, 2010

സ്റ്റാര്‍ട്ട് - ക്യാമറ – ആക്ഷന്‍: ജീവിതത്തിന്റെ തിരക്കഥ


തിരക്കഥാരൂപത്തിലൊരു കഥ... ഈ കഥയില്‍ സംഭാഷണങ്ങള്‍ ആവശ്യമില്ലല്ലോ അല്ലേ?
സ്വപ്നങ്ങളെ പിന്തുടരാന്‍ നമുക്കായെങ്കില്‍....!
- - - - - - - - - - - - -
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

സീന്‍ 1

ഇരുട്ട്. തിയറ്ററിലെ പ്രൊജക്ഷന്‍ റൂം.
പ്രൊജക്ടറിന്റെ ശബ്ദം. വളരെ ഫീബിള്‍ ആയി ഒരു സിനിമയുടെ ഡയലോഗുകളും ശബ്ദഘോഷങ്ങളും കേള്‍ക്കാം. കറങ്ങുന്ന ഫിലിം റോളില്‍ നിന്നും സൂം‌ഔട്ട് ആവുന്ന ക്യാമറ. പഴക്കം തോന്നിക്കുന്ന ഒരു ഫിലിം പ്രൊജക്ടറും അതില്‍ വിരലുകള്‍ അമര്‍ത്തി നില്‍ക്കുന്ന കൈലിയും വെള്ളബനിയനും ധരിച്ച ഒരു മനുഷ്യനെയും നമുക്കിപ്പോള്‍ കാണാം. സൂം ഔട്ട് ചെയ്ത ദൃശ്യം ഇപ്പോള്‍ ഒരു പ്രൊജക്ഷന്‍ റൂമിന്റെ വെളിയിലാണ്. മറ്റൊരാളിന്റെ - ഒരു കുട്ടിയുടെ - കാഴ്ചപ്പാടില്‍ ആ മുറി നമുക്ക് കൂടുതല്‍ വ്യക്തമാവുന്നു. പുറത്തേക്ക് നോക്കി ചിരിക്കുന്ന അയാള്‍ കുട്ടിയോട് വരാന്‍ ആംഗ്യം കാണിക്കുന്നു. മുന്നോട്ടു നീങ്ങുന്ന കുട്ടി (ക്യാമറ). അയാളിലൂടെ, പ്രൊജക്ടറിലൂടെ പതിയെ പ്രൊജക്ഷനിലേക്ക് നീങ്ങുന്ന കുട്ടി. പ്രൊജക്ടറിന്റെ മുന്നിലെ ദ്വാരത്തിലൂടെ അവന്റെ മുന്നില്‍ തെളിയുന്ന വെള്ളിത്തിര... കാണികള്‍...
വിടരുന്ന അവന്റെ കണ്ണുകള്‍ (സൈഡ് വ്യൂ - എക്സ്ട്രീം ക്ലോസ് അപ്പ്)

സീന്‍ 2
പകല്‍. കുട്ടിയുടെ വീട്.

കുട്ടിയുടെ കണ്ണുകളില്‍ നിന്ന് സൂം ഔട്ട് ആവുമ്പോള്‍ നാം കാണുന്നത് കയ്യിലൊരു ഫിലിം ബിറ്റുമായി നില്‍കുന്നവ അവനെയാണ്. അത് തിരിച്ചും മറിച്ചും നോക്കുന്ന മൂന്നു വയസ്സുകാരന്‍ (ക്ലോസ്‌അപ്പ്)

സീന്‍ 3
പകല്‍. കുട്ടിയുടെ വീട്. ഇരുട്ട്.
പതിയെ തുറക്കുന്ന ജനല്‍. അകത്തേക്ക് വരുന്ന വെളിച്ചം.
ഒരു കാര്‍‌ബോര്‍ഡ് ബോക്സിന്റെ ദ്വാരത്തില്‍ നിറുത്തിയിരിക്കുന്ന ഫിലിം ബിറ്റിലൂടെ, ബോക്സില്‍ നിറുത്തി വെച്ചിരിക്കുന്ന ബള്‍ബിലൂടെ ചുമരില്‍ തെളിയുന്ന ചിത്രത്തിലേക്ക് നമ്മുടെ കാഴ്ച നീങ്ങുന്നു.
കുറച്ച് കൂടെ മുതിര്‍ന്ന കുട്ടി. അവന്റെ മുഖത്ത് തെളിയുന്ന വിടര്‍ന്ന ചിരി.
അന്തരീക്ഷത്തില്‍ കയ്യടി.

സീന്‍ 4
തിയേറ്ററിന്റെ ഉള്‍‌വശം. ഇരുട്ട്.
പത്തു വയസ്സുകാരനായ് കുട്ടി വളര്‍ന്നിരിക്കുന്നു. മുഖത്ത് അതേ ചിരി. സ്ക്രീനില്‍ നിന്നും പ്രസരിക്കുന്ന വെളിച്ചത്തില്‍ മുങ്ങി നില്‍ക്കുന്ന അവന്‍.

സീന്‍ 5
പകല്‍. സ്കൂള്‍ ഗേറ്റിന് മുന്‍‌വശം.
അവന്റെതലയ്ക്ക് മുകളില്‍ സിനിമാനോട്ടീസുകള്‍‍.
സൈക്കിളില്‍ നിന്നും ചുറ്റും വീഴുന്ന
സിനിമാനോട്ടീസുകള്‍. ബഹളം കൂട്ടുന്ന സ്കൂള്‍ കുട്ടികള്‍. ഒരു സ്കൂളിലെ ലഞ്ച് ബ്രേക്കാണ്.
കുതിരപ്പുറത്തിരിക്കുന്ന നായകനുള്ള സിനിമാനോട്ടീസില്‍ ആരാധനാപൂര്‍വം നോക്കി നില്‍ക്കുന്ന ഏഴു വയസ്സുകാരന്‍. (ഡോളി സൂം ഷോട്ട്)

സീന്‍ 6
പകല്‍. തിയേറ്ററിന്റെ മുന്‍‌ഭാഗം.
കുതിരപ്പുറത്തിരിക്കുന്ന നായകന്റെ വലിയ പോസ്റ്ററിന് കീഴെ, ഒന്നര രൂപ ടിക്കറ്റ് കൌണ്ടറിലെ തിരക്കില്‍ നിലതെറ്റി നില്‍കുന്ന കുട്ടി. മുതിര്‍ന്നവരുടെ ബഹളത്തില്‍ ക്യൂവില്‍ നിന്നു അകന്നു പോവാന്‍ അവന്‍ വളരെ കഷ്ടപ്പെടുന്നുണ്ട്. വലിയൊരു തള്ളല്‍ അവനെ ക്യൂവില്‍ നിന്നും വേര്‍പ്പെടുത്തുന്നു. തിരികെ കയറാന്‍ ശ്രമിക്കുമ്പോള്‍ കാലില്‍ വീഴുന്ന ലാത്തി. താഴെ നിന്നുള്ള അവന്റെ കാഴ്ചയില്‍ അവനെ ചീത്ത വിളിക്കുന്ന പോലീസുകാരന്‍.

സീന്‍ 7
കുട്ടിയുടെ വീട്. അടുക്കള.
മരുന്നു പുരട്ടിയിരിക്കുന്ന അവന്റെ കാലിലെ മുറിയില്‍ നിന്നും നമ്മുടെ കാഴ്ച അകലുമ്പോള്‍ ചെവി തിരുമുന്ന അവന്റെ അമ്മ, ഉറക്കെ കരയുന്ന കുട്ടി.

സീന്‍ 8
പകല്‍. പിറ്റേന്ന്. അതേ തിയേറ്ററിന്റെ മുന്‍‌ഭാഗം.
ഒന്നര രൂപ ടിക്കറ്റ് കൌണ്ടര്‍. ആദ്യമുള്ളത് പോലത്തെ തിരക്ക്. തിരക്കില്‍ കഷ്ടപ്പെട്ട് നില്‍ക്കുന്ന കുട്ടി. പോലീസുകാരന്‍ വരുമ്പോള്‍ മുന്നിലുള്ളവനെ മുറുക്കെ പിടിച്ച് വരി തെറ്റാതെ നില്‍ക്കാന്‍ ശ്രമിക്കുന്ന അവന്‍.

സീന്‍ 9
തിയേറ്ററിന്റെ ഉള്‍‌വശം.
വെള്ളിത്തിരയിലെ വെളിച്ചം മാറിമിന്നുന്ന അവന്റെ മുഖം.വെളിച്ചത്തിന്റെ മിന്നിമായലുകളില്‍ പതിയെ വളരുന്ന അവന്റെ മുഖം. അവനിപ്പോള്‍ ഒരു യുവാവായിരിക്കുന്നു. കൈവിരലുകള്‍ വായില്‍ പിണച്ച് വെച്ച് ഒരു നീണ്ട വിസിലടി അവനില്‍ നിന്നും.

സീന്‍ 10
പകല്‍.
വിസിലടിക്കുന്ന അവന്‍.
ചുറ്റും കൂടുന്ന രണ്ട് മൂന്നു പേര്‍‍. ഒരു നാടകം അരങ്ങേറുകയാണ്.
ചുറ്റുമുള്ളവര്‍ കാലികളായും അവന്‍ തെളിക്കുന്ന കര്‍ഷകനായും വേദിയിലൂടെ ചലിക്കുന്നു.

സീന്‍ 11
രാത്രി‍. വീട്ടില്‍ അവന്റെ മുറി.
പുസ്തകം വായിക്കുന്ന അവന്‍. ചുമരിലെ ക്ലോക്കില്‍ സമയം നാലു മണി.
ബ്രൌണ്‍ പേപ്പര്‍ കൊണ്ട് വൃത്തിയില്‍ പൊതിഞ്ഞ് ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന് വലിയ അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നു. വായിക്കുന്നതില്‍ ചില ഭാഗങ്ങള്‍ അവന്‍ പെന്‍സില്‍ കൊണ്ട് അടയാളപ്പെടുത്തുന്നുണ്ട്. “ബസ്സ് കാത്ത് രവി കിടന്നു” എന്ന അവസാനവാചകത്തില്‍ ഒരു ചോദ്യചിഹ്നം ഇട്ടു കൊണ്ട് അവന്‍ പുറകോട്ട് ചാഞ്ഞിരുന്ന് കണ്ണുകളടയ്ക്കുന്നു.

സീന്‍ 12
പകല്‍. കോളേജ്. ക്ലാസ്സ് റൂം.
മുന്നില്‍ തുറന്ന് വെച്ചിരിക്കുന്ന പുസ്തകത്തില്‍ ചോദ്യചിഹ്നങ്ങള്‍ വരച്ചിരിക്കുന്ന അവന്‍. പേജില്‍ ഒരിടത്ത് കുറിച്ചിരിക്കുന്ന ഒരു നാലു വരി കവിത. അവന്റെ മുന്നില്‍ നിന്ന് ആ പുസ്തകം ആരോ എടുക്കുന്നു. അവന്‍ തലയുയര്‍ത്തി നോക്കുമ്പോള്‍ ആ താളില്‍ നോക്കി നില്‍ക്കുന്ന ഒരു പെണ്‍‌കുട്ടി. അവള്‍ അവന്റെ കവിത വായിക്കുകയാണ്.
അവനെ നോക്കി ചിരിക്കുന്ന അവള്‍. അവളുടെ കണ്ണുകള്‍ വീണ്ടും കവിതയിലേക്ക്.

സീന്‍ 13
പകല്‍. കോളേജ്. ക്ലാസ്സ് റൂം.
താളുകളില്‍ ഇറ്റ് വീഴുന്ന കണ്ണീര്‍ത്തുള്ളികള്‍.
അവള്‍ കരയുകയാണ്. മുന്നിലുള്ളത് അവന്റെ കൈപ്പടയിലുള്ള ഒരു കഥയാണ്.
അവളുടെ കൈകള്‍ കവരുന്ന അവന്‍.

സീന്‍ 14
രാത്രി‍. വീട്ടില്‍ അവന്റെ മുറി.
അവളുടെ ഫോട്ടോയിലൂടെ മെല്ലെ ചലിക്കുന്ന അവന്റെ കൈവിരലുകള്‍. അരികില്‍ പാതി എഴുതി നിര്‍ത്തി വെച്ച ഒരു കഥ.

സീന്‍ 15
പകല്‍
മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കുന്ന അവള്‍. താളുകളില്‍‍ നിന്ന് കണ്ണെടുക്കുമ്പോള്‍ അവ നിറഞ്ഞിരിക്കുന്നു. അച്ചടിയിലൂടെ ചലിക്കുന്ന അവളുടെ വിരലുകള്‍. ആ തലോടല്‍ അവനുള്ളതാണ്.
മുന്നില്‍ ഒരു ചിരിയുമായ് നില്‍കുന്ന അവന്‍.

സീന്‍ 16
പകല്‍. പൂട്ടില്‍ നിന്നും വേര്‍പെടുന്ന താക്കോല്‍.
കോളേജ് ഗേറ്റിന്റെ വാതിലടച്ച് നടന്ന് നീങ്ങുന്ന ഒരു ജീവനക്കാരന്‍.
പുറത്ത് പൂമരത്തിനടിയില്‍ നില്‍ക്കുന്ന അവര്‍. അവളുടെ കൈകളില്‍ അവന്‍ ഒരു ചെപ്പ് വെക്കുന്നു. അവള്‍ അത് തുറന്ന് നോക്കുമ്പോള്‍ ഒരു മഞ്ഞ ചരട്.
അവനെ നോക്കുന്ന അവള്‍. തുളുമ്പിയ കണ്ണുകളില്‍ മെല്ലെ വിരിയുന്ന ചിരി.

സീന്‍ 17
പകല്‍. അവന്റെ മുറി.
പുസ്തകം വായിച്ച് കട്ടിലില്‍ കിടക്കുന്ന അവന്‍.
കയ്യിലൊരു കവറുമായ് കടന്ന് വരുന്ന അമ്മ. അവന്‍ കവര്‍ തുറന്ന് നോക്കുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിന്റെ അപേക്ഷാഫോറം ആണത്. ശ്രദ്ധയോടെ അത് മടക്കി മേശപ്പുറത്ത് വെക്കുന്നു. പോവാന്‍ ഭാവിക്കുന്ന അവന്‍ അമ്മയെ വിളിക്കുന്നു. മേശപ്പുറത്ത് വെച്ച പുസ്തകങ്ങളൊന്നില്‍ നിന്ന് അവന്‍ ഒരു ഫോട്ടോ എടുത്ത് അമ്മക്ക് കൊടുക്കുന്നു. അമ്പരപ്പോടെ അതിലേക്ക് നോക്കി നില്‍കുന്ന അമ്മ. അവന്‍ പതിയെ ഫോട്ടോ വാങ്ങി അതിന്റെ പിന്‍‌വശം അമ്മക്ക് നേരെ കാണിക്കുന്നു. അതിലെ അക്ഷരങ്ങള്‍ ഇങ്ങനെ പറഞ്ഞിരുന്നു.
“അഞ്ചു വര്‍ഷം കഴിഞ്ഞ് എല്ലാവരുടെയും സമ്മതത്തോടെ - ഞാന്‍ ഒരു ഫിലിം മേക്കറായതിന് ശേഷം!”
ഒന്ന് പുഞ്ചിരിച്ച് അവന്റെ നെറുകയില്‍ കൈവെക്കുന്ന അമ്മ.

സീന്‍ 18
രാത്രി. അവളുടെ മുറി.
വാതില്‍ തുറന്ന് വരുന്ന അവളുടെ അമ്മ. നീട്ടിയ കവര്‍ വാങ്ങി അവള്‍ തുറന്ന് നോക്കുമ്പോള്‍ അതില്‍ ഒരു ചെറുക്കന്റെ ഫോട്ടോ. അവളുടെ അരികില്‍ ഇരിക്കുന്ന അമ്മ. മെല്ലെ എഴുന്നേറ്റ് പോകുന്ന അവള്‍ (ടൈറ്റായി ഫോളോ ചെയ്യുന്ന ക്യാമറ)‍. എന്തോ തീര്‍ച്ചപ്പെടുത്തി, മേശപ്പുറത്തെ പുസ്തകത്തില്‍ നിന്ന് അവന്റെ ഫോട്ടോ എടുത്ത് അമ്മക്ക് കൊടുക്കാന്‍ തിരിയവെ വാതില്‍ക്കല്‍ അച്ഛന്‍.
വിറയ്ക്കുന്ന അവളുടെ കൈകള്‍.

സീന്‍ 19
പകല്‍. പാര്‍ക്ക്.
ബെഞ്ചില്‍ ഇരിക്കുന്ന അവള്‍‍. എതിര്‍‌വശത്തെ ബെഞ്ചിലിരിക്കുന്ന അവന്‍. പരസ്പം അറിയാത്തവരെ പോലെ അവര്‍.
അവര്‍ക്കിടയിലെ ശൂന്യതയിലൂടെ നടന്ന് പോകുന്ന അന്യര്‍.
ഒരു സംസാരത്തിന്റെ അവസാനത്തിലാണ് അവര്‍. കലങ്ങിയ കണ്ണുകള്‍ പരസ്പരം മറയ്ക്കാന്‍ ബദ്ധപ്പെടുന്നുണ്ട്.
അവള്‍ എഴുന്നേറ്റ് പോകാന്‍ തുടങ്ങവെ കൂടെ അവനും എഴുന്നേല്‍ക്കുന്നു. ഒന്നും പറയാതെ അവന്‍ തന്റെ വിരലുകള്‍ പൊക്കി ‘അഞ്ച്’ എന്ന് കാണിക്കുന്നു. ഒരപേക്ഷയുണ്ട് അവന്റെ മുഖത്ത്.
നിസ്സഹായയായ് അവള്‍ അവന്റെ അടുത്തേക്ക് വരുന്നു. അവരുടെ മുഖങ്ങള്‍ക്ക് - ജീവിതങ്ങള്‍ക്കിടയില്‍ - അഞ്ച് വിരലുകള്‍. അവള്‍ മെല്ലെ അവന്റെ കൈകള്‍ കവര്‍ന്ന് നാലു വിരലുകള്‍ താഴ്ത്തുന്നു.
തന്റെ മുന്നിലെ ‘ഒരു വര്‍ഷ‘ത്തിനു മുന്നില്‍ പകച്ച് നില്‍കുന്ന അവന്‍!

സീന്‍ 20
രാത്രി. അവന്റെ മുറി.
അപേക്ഷാഫോറം തുറന്നിരിക്കുന്ന അവന്‍. അരികില്‍ പുസ്തകത്താളുകളില്‍ നിന്ന് എത്തി നോക്കുന്ന അവളുടെ ഫോട്ടോ. അവന്‍ മെല്ലെ അതെടുത്ത് നോക്കുന്നു. ഒരു തീരുമാനമെടുക്കാനാവാത്ത ഇരുപത്തിഒന്നുകാരന്റെ നിസ്സഹായാവസ്ഥയില്‍ അവന്‍ ചൂഴുന്നു.

സീന്‍ 21
രാവിലെ. അവളുടെ മുറി.
അവന്റെ ഫോട്ടോയില്‍ നോക്കിയിരിക്കുന്ന അവള്‍. സജലങ്ങളായ കണ്ണുകള്‍.

സീന്‍ 20 – തുടര്‍ച്ച
രാത്രി. അവന്റെ മുറി.
അവന്റെ കയ്യില്‍ കത്തിച്ച് വെച്ച ഒരു മെഴുകുതിരി. മറുകയ്യിലെ ഫോട്ടോ അവള്‍ നാളത്തിനടുത്തേക്ക് കൊണ്ട് വരുന്നു.
നിലത്തേക്ക് വീഴുന്ന ഫോട്ടോ, പടരുന്ന തീനാളങ്ങള്‍.

സീന്‍ 21 തുടര്‍ച്ച
രാവിലെ. അവളുടെ മുറി.
ഫോട്ടോയിലൂടെ ഓടുന്ന അവളുടെ കൈവിരലുകളെ ഇം‌പോസ് ചെയ്തു കൊണ്ട് ഒരു കോളിംഗ് ബെല്‍.

സീന്‍ 21 തുടര്‍ച്ച
പകല്‍. അവളുടെ വീട്.
തുറക്കുന്ന മുന്‍‌വാതില്‍.
അമ്പരന്ന് നിലുന്ന അവള്‍. വെളിയില്‍ ചിരിച്ച് കൊണ്ട് അവന്‍.

സീന്‍ 20 തുടര്‍ച്ച
രാത്രി. അവന്റെ മുറി. (തലേ ദിവസം)
തീ ഫോട്ടോയിലെ അവളുടെ മുഖത്തേക്ക് വ്യാപിക്കുമ്പോള്‍ ഉദ്വേഗത്തോടെ നിലത്തിരി‍ക്കുന്ന അവന്‍. കൈകള്‍ കൊണ്ട് ഉറക്കെയടിച്ച് അവന്‍ തീ കെടുത്തുന്നു. അരികുകള്‍ കത്തിയ ഫോട്ടോയില്‍ ബാക്കിയുള്ളത് അവളുടെ കണ്ണുകള്‍ മാത്രം!
ഫ്രെയിമില്‍ ഡോമിനന്റ് ആയി നില്‍കുന്ന ഫോട്ടോ - കണ്ണുകള്‍.

സീന്‍ 21 തുടര്‍ച്ച
പകല്‍. അവളുടെ വീട്.
അവള്‍.
അവളുടെ പിറകില്‍ ഔട്ട് ഓഫ് ഫോക്കസ് ആയി അവളുടെ അച്ഛനും അമ്മയും.
അവര്‍ക്ക് മുന്നില്‍ ഉയരുന്ന അവന്റെ ഒരു വിരല്‍.
വിരലില്‍ നമ്മുടെ കാഴ്ച ഫോക്കസ്‌ഡ് ആവുമ്പോള്‍ അവളുടെ പുഞ്ചിരി പതിയെ തെളിയുന്നതായ് കാണാം.

സീന്‍ 20 തുടര്‍ച്ച
രാത്രി. അവന്റെ മുറി.
കത്തിയെരിയുന്ന അപേക്ഷാഫോറം.
തിളങ്ങുന്ന കണ്ണുകളുള്ള അവളുടെ ഫോട്ടോ.
അണയുന്ന വിളക്ക്. ഇരുട്ട്.

സീന്‍ 22
വര്‍ഷങ്ങള്‍ ശേഷം. പകല്‍. പാര്‍ക്ക്.
സൂം ചെയ്യുന്ന ഒരു സ്റ്റില്‍ക്യാമറ. പിറകില്‍ അവന്‍.
അടുത്ത് പൂവുകള്‍ക്കിടയില്‍ നില്‍ക്കുന്ന അവള്‍. ഏതാനും വര്‍ഷങ്ങളുടെ ഇടവേളയിലെ മാറ്റം അവരിലുണ്ട്.
അവളുടെ നെറുകയില്‍ തിളങ്ങി നില്‍കുന്ന സിന്ദൂരം.

സീന്‍ 23
പകല്‍. അവരുടെ വീട്. സിറ്റിംഗ് റൂം.
ടി വി കണ്ടിരിക്കുന്ന അവന്‍.മടിയില്‍ തുറന്നിരിക്കുന്ന ലാപ്പ്ടോപ്പ്.
മാറുന്ന ചാനല്‍. ദേഷ്യത്തോടെ അവന്‍ നോക്കുമ്പോള്‍ ചിരിച്ച് കൊണ്ട് നില്‍കുന്ന അവള്‍. അവന്റെ അടുത്തിരുന്ന് അവള്‍ ടിവിക്ക് നേരെ ചൂണ്ടി കാണിക്കുന്നു. ടിവിയില്‍ തെളിയുന്ന അക്ഷരങ്ങള്‍.
“സര്‍വ്വം‌സഹ എപ്പിസോഡ്-33”

സീന്‍ 24
പകല്‍. അവരുടെ കിടപ്പ് മുറി.
ഒരു പുതപ്പിനുള്ളില്‍ ചുരുണ്ട് കിടക്കുന്ന അവര്‍. പുറം തിരിഞ്ഞ് കിടന്നുറങ്ങുന്ന അവള്‍. മെല്ലെ അടുത്തേക്ക് നീങ്ങി അവളോട് ചേര്‍ന്ന് കിടക്കുന്ന അവന്‍.
കണ്ണുകള്‍ തുറക്കാതെ പുഞ്ചിരിക്കുന്ന അവള്‍.

സീന്‍ 25
പകല്‍. അവരുടെ വീട്. ബാല്‍ക്കണി.
കാപ്പി കുടിച്ച് കൊണ്ട് ലാപ്പ്ടോപ്പില്‍ ശ്രദ്ധചെലുത്തിയിരിക്കുന്ന അവന്‍. ചിതറി കിടക്കുന്ന മുടിയിഴകള്‍.
അവന്റെ മുന്നിലേക്ക് മെല്ലെ നീളുന്ന ഒരു സ്ട്രിപ്പ്. മുന്നില്‍ ഒരു കുസൃതിചിരിയോടെ അവള്‍.

സീന്‍ 26
പകല്‍. അവരുടെ വീട്. സിറ്റിംഗ് റൂം.
ടി വി കണ്ടിരിക്കുന്ന അവള്‍. എന്തിനോ വേണ്ടി എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോള്‍ ഓടി വരുന്ന അവന്‍. അവളെ എഴുന്നേല്‍ക്കാന്‍ സമ്മതിക്കാതെ ഒരു ഗ്ലാസ്സില്‍ അവള്‍ക്ക് വെള്ളവും മരുന്നും നല്‍കുന്ന അവന്‍. അവനെ നോക്കി ചിരിച്ച് കൊണ്ട് മരുന്ന് കഴിച്ച് ഗ്ലാസ്സ് അവള്‍ തിരികെ ഏല്പിക്കുന്നു. അത് വാങ്ങി അവളുടെ അടുത്ത് ഇരുന്ന് അവന്‍ ടിവിയിലേക്ക് നോക്കുമ്പോള്‍ തെളിയുന്ന അക്ഷരങ്ങള്‍.
“സര്‍വ്വം‌സഹ എപ്പിസോഡ്-333”

സീന്‍ 27
പകല്‍. ആശുപത്രി പരിസരം.
ഒരു ഗൈനക്കോളഗിസ്റ്റിന്റെ മുറിയുടെ പുറകിലിരിക്കുന്ന അവന്‍.
അല്പ നേരത്തിന് ശേഷം വാതില്‍ തുറന്ന് വരുന്ന അവള്‍. ആവേശത്തോടെ അവന്‍ എഴുന്നേല്‍ക്കുമ്പോള്‍ ‘ഇല്ല’ എന്ന് തലയാട്ടുന്ന അവള്‍.
വിഷണ്ണമാവുന്ന അവന്റെ മുഖം.

സീന്‍ 28
പകല്‍. അവരുടെ വീട്. സിറ്റിംഗ് റൂം.
സോഫയിലിരിക്കുന്ന അവള്‍. മടിയില്‍ കിടക്കുന്ന അവന്റെ മുടിയിഴകളിലൂടെ സഞ്ചരിക്കുന്ന അവളുടെ കൈവിരലുകള്‍.
ടിവിയില്‍ തെളിയുന്ന അക്ഷരങ്ങള്‍.
“സര്‍വ്വം‌സഹ എപ്പിസോഡ്-666”
ടിവി ഓഫ് ചെയ്യുന്ന അവള്‍.
നിലത്ത് വീഴുന്ന റിമോട്ട്.

സീന്‍ 29
പകല്‍. അവരുടെ വീട്. സിറ്റിംഗ് റൂം.
തെളിയുന്ന ടിവി. ടിവി മറച്ച് കൊണ്ട് നടക്കുന്ന ആളുകള്‍. നമ്മള്‍ അവരുടെ മുഖങ്ങള്‍ കാണുന്നില്ല. വ്വിവിയില്‍ നിന്ന് സൂം ഔട്ട് ചെയ്ത് ക്യാമറ വരുന്നത് അവളുടെ മടിത്തട്ടാണ് - അതിലെ കുഞ്ഞും. ഫ്രെയിമിലേക്ക് വരുന്ന അവന്റെ മുഖം.
ക്ഷീണിച്ചതെങ്കിലും സന്തോഷമുള്ള മുഖം. കുഞ്ഞിന്റെ നെറുകയില്‍ ഒരുമ്മ വെച്ച് അവന്‍ മുകളിലോട്ട് നോക്കുന്നു (അവളുടെ റിയാക്ഷന്‍ നമുക്ക് ഊഹിക്കാം.). അവന്‍ ഫ്രെയിമില്‍ നിന്ന് മാറുമ്പോള്‍ ടിവിയില്‍ തെളിയുന്ന അക്ഷരങ്ങള്‍.
“സര്‍വ്വം‌സഹ എപ്പിസോഡ്-999”

സീന്‍ 30
പകല്‍. അവരുടെ വീട്. സിറ്റിംഗ് റൂം.
‘2’ എന്ന് അടയാളപ്പെടുത്തിയ ഒരു മെഴുകുതിരി. ഒരു കൈ വന്ന് അത് തെളിയിക്കുന്നു. പുറകില്‍ നീങ്ങുന്ന രൂപങ്ങള്‍ നമുക്ക് കാണാം.
ഫ്രെയിമിലേക്ക് വരുന്ന കുഞ്ഞിന്റെ മുഖം. അവന്‍ വളര്‍ന്നിരിക്കുന്നു കുറച്ച് സൂം ഔട്ട് ചെയ്യുമ്പോള്‍ നമുക്ക് ഒരു ബര്‍ത്ത്ഡേകേക്ക് കാണാം. കുഞ്ഞ് അത് മെല്ലെ ഊതി കെടുത്തുന്നു.

സീന്‍ 31
പകല്‍. അവരുടെ വീട്. കിടപ്പു മുറി
കുഞ്ഞിനെ കിടക്കയിലേക്ക് കിടത്തുന്ന അവള്‍. അവന്‍ മുഖമമര്‍ത്തി കുഞ്ഞിന് ഒരു ഉമ്മ നല്‍കുന്നു. അവളും ഒരുമ്മ നല്‍കി അവന് നേരെ നോക്കുന്നു. അവന്‍ മെല്ലെ മേശക്കരികിലേക്ക് നടക്കുന്നു. തുറന്ന് വെച്ചിരിക്കുന്ന ലാപ്പ്ടോപ്പ്. അവന്‍ മെല്ലെ ലാപ്പ്ടോപ്പ് അടച്ച് ഓഫീസ്‌ബാഗിനുള്ളിലേക്ക് വെച്ച് സിബ്ബിടുന്നു.
അവനെ നോക്കുന്ന അവള്‍.
അവന്‍ മെല്ലെ വിരലുയര്‍ത്തി ‘രണ്ട്’ എന്ന് കാണിക്കുന്നു.
അവള്‍ ‘പറ്റില്ല’ എന്ന് രീതിയില്‍ തലയാട്ടുന്നു.
അവന്‍ തെല്ല് പരിഭവത്തോടെ മെല്ലെ വിരലുയര്‍ത്തി ‘ഒന്ന്’ എന്ന് കാണിക്കുന്നു.
അവള്‍ ‘പറ്റില്ല’ എന്ന് രീതിയില്‍ തലയാട്ടുന്നു. എന്നിട്ട് ഒരു ചിരിയോടെ വിരലുകളുയര്‍ത്തി ‘അഞ്ച്’ എന്ന് കാണിക്കുന്നു.
എന്നിട്ട് രണ്ട് കൈകളുമുയര്‍ത്തി അവന് നേരെ “തം‌പ്‌സ് അപ്പ്” എന്ന് കാണിക്കുന്നു.
തെളിയുന്ന അവന്റെ മുഖം. നിറഞ്ഞ പുഞ്ചിരി. ഒരു ഡോളി സൂം ഷോട്ടിലൂടെ നമ്മള്‍ കാണുന്ന അവന്റെ മുഖം പതിയെ ആ പഴയ ഏഴു വയസ്സുകാരന്റേതായ് മാറുന്നു - കുതിരപ്പുറത്തിരിക്കുന്ന നായകനുള്ള സിനിമാപോസ്റ്ററില്‍ ആരാധനാപൂര്‍വം നോക്കി നില്‍ക്കുന്ന ഏഴു വയസ്സുകാരന്‍!
അവന്റെ മുകളിലേക്ക് വന്ന് വീഴുന്ന വെളിച്ചം. ചിരിച്ച് കൊണ്ടവന്‍ നില്‍ക്കുമ്പോള്‍ പെട്ടന്ന് വിഷ്വല്‍ ഫ്രീസ് ആവുന്നു.
ക്ലാപ്പിന്റെ ശബ്ദം - നിശബ്ദത – പിന്നെ മുഴക്കത്തോടെ
“സ്റ്റാര്‍ട്ട് - ക്യാമറ – ആക്ഷന്‍”!

ബ്ലാക്ക് ഔട്ട്.

--------------------------------------------------------------- ശുഭം (?) ----------------------------------------------------------------------

Tuesday, May 26, 2009

ഭഗവതിരൂപിണി

വയറ്റാട്ടിപ്പാറുവില്‍ നിന്ന് എന്തെങ്കിലും ചോദ്യം പ്രതീക്ഷിച്ച് കൊണ്ട് തണുത്ത നിലത്ത് വിരിച്ച കൈതോലപ്പായയില്‍ രുദ്ര കിടന്നു. മുറിയുടെ ഒരു മൂലയ്ക്ക് തന്റെ മരുന്നു പെട്ടിയിലെ ശേഷിപ്പുകളില്‍ പരതുകയായിരുന്ന പാറുവിനോട് പുരയുടെ തണല്‍ തളര്‍ന്ന് കിടന്ന മുറ്റത്തെ പുളിമരത്തിന്നടിയില്‍ ബീഡിപ്പുകയില്‍ മറഞ്ഞിരിക്കുന്ന വൃദ്ധനാരെന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും, ഇനിയുമുണരാത്ത മൌനത്തെ ചോദ്യം ചെയ്യാനവള്‍ക്ക് ധൈര്യം വന്നില്ല. ചാണകം മെഴുകിയ തറയിലെ ഇരുട്ടുമായ് ഇണ ചേരാന്‍ ദ്രവിച്ച ഓലകളിലൂടെ കടന്ന് വന്ന സൂര്യകിരണങ്ങള്‍ മയക്കത്തിലേക്കൂര്‍ന്ന് കൊണ്ടേയിരുന്നു.

പുഴക്കരയിലെ പാറക്കെട്ടുകള്‍ക്ക് പിറകിലുള്ള ഈ കുടിലിലേക്ക് നിമിഷങ്ങള്‍ക്ക് മുന്‍പ് കടന്ന് വരുമ്പോള്‍ തന്റെ ആവശ്യം എങ്ങനെ അവതരിപ്പിക്കണം എന്ന ഭയം രുദ്രയ്ക്കുണ്ടായിരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ പടലേടത്തെ കുട്ടിയെ പാറു തിരിച്ചറിയുമെന്നതില്‍ തെല്ലും സംശയമുണ്ടായിരുന്നില്ല. പാറുവിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറെടുത്ത് മടിച്ച് മടിച്ച് കൊണ്ടുള്ള നില്‍പ്പിന്റെ പൊരുള്‍ അടിവയറ്റിലേക്കുള്ള ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാന്‍ തലമുറകളെ ഭൂമിയിലേക്ക് സ്വാഗതം ചെയ്ത ആ കൈത്തഴക്കത്തിനായി. “അകത്തേക്ക് കിടന്നോളു’ എന്ന് മാത്രം പറഞ്ഞ് കൊണ്ട് കൂരയ്ക്കുള്ളിലെ ഇരുട്ടിലേക്ക് പാറു മറഞ്ഞപ്പോള്‍ പിന്തുടരാനേ അവള്‍ക്കായുള്ളൂ.
പുറത്ത് കരിയിലകള്‍ കലപില കൂട്ടുന്നുണ്ടായിരുന്നു.

അരിച്ചരിച്ച് നീങ്ങിയ നിമിഷങ്ങളുടെ അസ്വസ്ഥതയില്‍ രുദ്ര കിടന്നു. കളിമണ്‍‌പാത്രങ്ങള്‍ കലഹിക്കുന്ന ശബ്ദത്തിനിടയില്‍ പാറുവിന്റെ ചുണ്ടുകള്‍ക്കിടയിലൂടെ രക്ഷപ്പെട്ട് വന്ന വാക്കുകള്‍ അവ്യക്തമായ് കേട്ടു. തന്റെ അരികിലേക്കടുത്ത് വരുന്ന അതിന്റെ താളത്തില്‍ ഏതോ പ്രാര്‍ത്ഥനകളുടെ പിറുപിറുക്കലുണ്ട്. പാറുവിന്റെ തണുത്ത കൈപ്പത്തി രുദ്രയുടെ നെറ്റിയില്‍ പതിയെ തലോടി. കണ്‍‌തടങ്ങളിലാകെ പരന്ന കരിമഷിയും നെറ്റിയിലാകമാനം പൂശിയ ഭസ്മവും അതിന്റെ നടുവിലെ കുങ്കുമരാശിയും ‘കുറിയപാറു’വിനെ സുന്ദരിയാക്കിയിട്ടുണ്ടെന്ന് അവള്‍ക്ക് തോന്നി. വെളുവെളുത്ത ഈ മേല്‍മുണ്ട് എപ്പോഴാണ് പാറു ഇട്ടത്?
“ഒന്നും പേടിക്കണ്ട. ഒരു ഉറുമ്പു കടിക്കുന്ന വേദന പോലുമില്ലാതെ പാറു നോക്കിക്കൊള്ളാം.”
കോടിയ ചുണ്ടുകളില്‍ ചിരിയൊളിപ്പിച്ച് കൊണ്ട് രുദ്ര കിടന്നു. തന്റെ വലത്തുകൈപ്പടം രുദ്രയുടെ അടിവയറ്റില്‍ വച്ചപ്പോഴും നെറ്റിയിലെ തലോടല്‍ പാറു തുടര്‍ന്ന് കൊണ്ടേയിരുന്നു. ഓലപ്പഴുതിലൂടെ നേരിയ വെളിച്ചം അവളുടെ അടിവയറ്റിനെ സ്പര്‍ശിച്ച് കൊണ്ടേയിരുന്നു. ഒരു ദീര്‍ഘനിശ്വാസത്തോടെ വയറ്റാട്ടിപാറു കണ്ണുകളടച്ചപ്പോള്‍ പുറത്തേക്കുള്ള വാതില്‍ അടഞ്ഞു. മുറിയിലെ ഇരുട്ടിന് കനം വെച്ചു.
അടിവയറ്റിനെ തലോടികൊണ്ടിരുന്ന പാറുവിന്റെ കൈകള്‍ ഉടുമുണ്ടിന്റെ കെട്ട് വേര്‍പ്പെടുത്തിയപ്പോള്‍ അവളൊന്ന് പുളഞ്ഞു. കൂടുതല്‍ കനം വെച്ച് കൊണ്ടിരുന്ന ഇരുട്ടില്‍ പാറുവിന്റെ പിറുപിറുക്കലുകള്‍ വ്യക്തമായ് തുടങ്ങി. പൊക്കിള്‍‌ക്കൊടിയുടെ കീഴേയ്ക്ക് ഭ്രമണപഥം മാറിയ തലോടലിന്റെ വേഗതയില്‍ അരഞ്ഞാണം പൊട്ടിയൂര്‍ന്ന് പോയത് രുദ്രയറിഞ്ഞു.
“കണ്ണടച്ചോളൂ....”
പറഞ്ഞതാര്? കാതുകളില്‍ മുഴങ്ങുന്ന ശബ്ദം കണ്ണിയിണങ്ങാത്ത വാക്കുകളോ അതോ മന്ത്രോച്ചാരണങ്ങളോ? തന്റെ കണ്ണുകള്‍ മുന്‍പേ അടഞ്ഞിരുന്നതായിരുന്നുവെന്ന് അവള്‍ക്ക് തോന്നി.
കണ്ണുകള്‍ മുറുക്കിയടയുമ്പോള്‍ കറുപ്പും കറുപ്പിന്റെ ചുറ്റും മറ്റെല്ലാ നിറങ്ങളും ചേരുന്നു. മറ്റാരുടേയോ ശ്വാസം മുഖത്ത് പതിയുന്നുവോ? ഇല്ല... പക്ഷെ ആ ശ്വാസം ഒന്ന് പതിഞ്ഞിരുന്നെങ്കില്‍.... പൂ പോലെ തന്റെ അരക്കെട്ടു‌യര്‍ത്തി, നെറ്റിയിലെ വട്ടപൊട്ടിലേക്ക് ചുണ്ടുകളമര്‍ത്തി കൊണ്ട് വിളിച്ചത് ഒന്ന് കൂടെ കേട്ടിരുന്നെങ്കില്‍...
“ഭഗവതിരൂപിണീ....!!!”
ആ വിളി തന്നിലൂര്‍ജ്ജമായ് പടരുന്നു.... അയാളുടെ മുഖമോ മനസ്സില്‍ തെളിഞ്ഞത്... അതോ മറ്റാരോ മാറ്റാന്‍ ചൊല്ലി വിളിച്ചതോ?
“കുട്ടീ, ഗാന്ധര്‍വ്വത്തിന് ദാഹിക്കുന്ന മനസ്സുകളാണ് ചുറ്റും, സൂക്ഷിക്കണം.“
മുത്തശ്ശിയുടെ ശബ്ദം കേട്ടുവോ? അല്ല അത് അയാളുടെ ശബ്ദം പോലെ തന്നെ... അല്പ മുന്‍പ് കണ്ടപ്പോഴും തനിക്കാകര്‍ഷകമായ് തോന്നിയത് ആ ശബ്ദമാണ്. പതിഞ്ഞതെങ്കിലും മുഴക്കമുള്ള ശബ്ദം... ശരീരത്തിന്റെ ആരോഹണത്തിലും അവരോഹണത്തിലും ഒരേ പോലെ മുഴങ്ങുന്ന ആ ശബ്ദം....

ചുമരിലേക്ക് തിരിഞ്ഞിരുന്ന് ഉണങ്ങികൊണ്ടിരുന്ന വ്രണത്തിലെ അടരുകള്‍ പൊളിച്ച് കൊണ്ടിരുന്ന അയാളെയാണ് പൂവള്ളിയിലെ വൈദ്യപ്പുരയിലേക്ക് കടന്ന് ചെന്നപ്പോള്‍ കണ്ടത്... അകമേ തോന്നിയത് സഹതാപമോ പകയോ? അകത്തേക്ക് കയറാന്‍ മടിച്ച് നിന്നപ്പോഴും എന്തിനാണ് അപ്പോളങ്ങോട്ട് ചെന്നത് എന്ന് നല്ല നിശ്ചയമുണ്ടായിരുന്നു മനസ്സില്‍. മനസ്സിലുള്ളത് പറയണം. ആ നീറ്റല്‍, വര്‍ഷങ്ങള്‍ പഴുപ്പിച്ചെടുത്ത ആ നീറ്റലിന്റെ സുഖകരമായ പരിണാമം, മനസ്സിലാക്കാനായില്ലെങ്കിലും ഒരു പുരുഷനെങ്കിലും അതറിയണം!

പക്ഷെ അപ്പോള്‍ മുറിയില്‍ വേലുവിനെ തീരെ‍ പ്രതീക്ഷിച്ചിരുന്നില്ല. എഴുന്നേറ്റ് ഒരരികിലേക്ക് മാറി നിന്ന് തനിക്ക് നില്‍ക്കാനല്‍പ്പം സ്ഥലമുണ്ടാക്കവേ ചിരിച്ചെന്നൊന്ന് വരുത്തി. കണ്ണുകള്‍ നിലത്തും ഉലഞ്ഞിരിക്കുന്ന തന്റെ മേല്‍മുണ്ടിലുമായ് പായിച്ച് കൊണ്ട് വേലു പിറുപിറുത്തു.
“എന്തൊരു ദുര്‍വിധിയാണീശ്വരാ! എല്ലാം ജാതകദോഷം!!!”
അതെയോ... എല്ലാം ജാതകദോഷം തന്നെയോ?
താന്‍ ഒന്നും പ്രതികരിക്കുന്നില്ല എന്ന് കണ്ട് അയാള്‍ തുടര്‍ന്നു.
“പേരു കേട്ട ഇല്ലം... പണം പ്രതാപം. ദുര്‍മന്ത്രവാദവും ഒഴിപ്പിക്കലുകളും തുടങ്ങിയ മുതല്‍ ഞാന്‍ ഭയപ്പെട്ടതാ വള്ളിക്കാട്ടെ മൂസ്സതിന്റെ ഈ പതനം - ഇത്ര നേരത്തെ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും! കര്‍മ്മഫലം!”
അതെയോ...? പുരുഷപ്രകൃതിയുടെ കര്‍മ്മങ്ങളെന്തല്ലാമായിരുന്നുവെന്ന് അന്വേഷിച്ചില്ലേ കാര്യസ്ഥന്‍ ‍എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. തന്റെ മൌനം അയാളെ അസ്വസ്ഥനാക്കിയോ...
“കുഞ്ഞിനിപ്പോള്‍ എല്ലാം സുഖായല്ലോല്ലേ.... അതും അദ്ദേഹത്തിന്റെ കൈപ്പുണ്യം”
ഒന്നു മൂളിയിരുന്നോ താന്‍. അറിയില്ല. വേലുവിന്റെ കണ്ണുകളില്‍ തന്നെയായിരുനു ശ്രദ്ധ. കണ്ണൊന്ന് പിഴച്ചാല്‍ കൊത്തിപ്പറിക്കാനെന്നോണമാണോ അയാളുടെ നോട്ടം? ആണെങ്കില്‍....
“പകലൊക്കെ മിണ്ടാട്ടല്ല്യാതെ ഇരിക്കും.. രാത്രീലൊക്കെ എന്തൊക്കെയോ പിറുപിറുക്കും... ചെലപ്പോ ആരെയൊക്കെയോ ശപിക്കും.... ശ്ലോകം ചൊല്ലും.... ഇടയ്ക്ക് പെട്ടന്നുള്ള ഒരു നെലവിളിയുണ്ട്, അതാ കഷ്ടം... കേക്കുമ്പം ചങ്കു പറിയും..... എത്ര മനസ്സുകള്‍ സുഖപ്പെടുത്തീതാ ഇദ്ദേഹം... അതിന്റെ പുണ്യം ഇങ്ങനയാണല്ലോ ഈശ്വരന്മാര്‍ കൊടുത്തത്...”
തന്നില്‍ നിന്നും മറുപടിയെന്തെങ്കിലുമുണ്ടാകുമെന്ന് കരുതി വേലു വീണ്ടും കാത്തു. മാത്രകള്‍ മരവിച്ച് നിന്നു.
“കുഞ്ഞുണ്ടാവില്ലേ ഇവിടെ ഇത്തിരി നേരം.... ഞാനൊന്ന് മുറുക്കീട്ട് വരാം... “
വേലു പോവുന്നതും നോക്കി താന്‍ കുറച്ച് നിന്നു. പിന്നില്‍ ചങ്ങലക്കൂട്ടം അനങ്ങുന്നുണ്ടെന്ന് അറിഞ്ഞുവെങ്കിലും തിരിഞ്ഞ് നോക്കിയില്ല. ആ നോട്ടം തന്റെ നേരെ നീളുന്നുണ്ടെന്ന് അറിഞ്ഞിരുന്നു. തിരിഞ്ഞൊന്ന് നോക്കാന്‍ അപ്പോള്‍ തനിക്ക് ഇത്തിരി ഭയമുണ്ടായിരുന്നോ? അറിയില്ല, പക്ഷെ മനസ്സിലെന്തോ മുറുക്കമനുഭവപ്പെട്ടിരുന്നു. പിന്നില്‍ ഒരു പിറുപിറുക്കല്‍ കേട്ടു.
“വട്ടപൊട്ട്.... ചെമ്പരത്തിയുടെ ചുവപ്പുള്ള വട്ടപൊട്ട്”
തിരിഞ്ഞ് നോക്കാതിരിക്കാനായില്ല. കാലിലെ വ്രണം വട്ടപൊട്ടായി മാറ്റിയിരിക്കുന്നു. ഉണങ്ങാത്ത ചോരക്കറയുള്ള കൈവിരല്‍ത്തുമ്പ് തന്റെ നെറ്റിക്ക് നേരെ നീട്ടി കൊണ്ട് പ്രതാപിയായ മൂസ്സത് പുലമ്പുന്നു - “വട്ടപ്പൊട്ട്!“.
തനിക്കെന്തോ അതൊരു ഹരമായ് തോന്നി. ചുണ്ടുകള്‍ മന്ദഹസിച്ചു. മുഖം അയാളുടെ കണ്ണുകളുടെ മുന്നിലേക്ക് നീട്ടി കൊണ്ട് പറഞ്ഞു.
“ഇതാ ചുവന്ന വട്ടപ്പൊട്ട്... മൂസ്സതിന്റെ ആവാഹനക്കളത്തില്‍ മതിഭ്രമവുമായ് പഴന്തുണി പോലെ ഇരുന്ന ആ പെണ്ണിന്റെ മുഖത്തെ അതേ വട്ടപ്പൊട്ട്...”
അയാള്‍ക്ക് തന്നെ മനസ്സിലായോ... ആ കണ്ണുകളില്‍ അപ്പോള്‍ സന്ദേഹമുയര്‍ന്നോ?
“നീ...”
“ഞാന്‍ തന്നെ.... അത് ഞാന്‍ തന്നെ... ആഴ്ചകള്‍ക്ക് മുന്‍പ് ഇല്ല്ലത്തെ അറപ്പുരയില്‍ ബ്രഹ്മചാരി കളമൊരുക്കിയത് എനിക്ക് വേണ്ടി തന്നെ.... ആയിരത്തൊന്ന് തിരികള്‍ക്ക് നടുവില്‍ മന്ത്രോച്ചാരണങ്ങള്‍ പൂകൊണ്ട് മൂടിയതും എന്നെ തന്നെ... ചെയ്താലും ചെയ്താലും ആണിന് മതി വരാത്ത പൂജയ്ക്കായ് ഹവസ്സായതും ഞാന്‍ തന്നെ.... ഒടുവില്‍ ഇപ്പോള്‍ വള്ളിക്കാട്ടെ ബ്രഹ്മചാരിയായ മൂസ്സതിന്റെ ഹേതുവാകാനുള്ള സൌഭാഗ്യം സിദ്ധിച്ചതും ഈ രുദ്രയ്ക്ക് തന്നെ! “
“ബ്രഹ്മചാരി.... ഞാന്‍.....”
മനസ്സില്‍ ആവേശം നുര പൊന്തുന്നു. വാക്കുകളില്‍ വജ്രമുനകളുയരുന്നു.
“ബാധയെ തന്നിലേക്കവാഹിച്ച് പെണ്ണിന് രോഗശാന്തി നല്‍കിയ കാര്‍മ്മികനെ ലോകം വാഴ്തും. പക്ഷെ എനിക്ക് മാത്രമറിയാം.... ബോധത്തിനും ബോധക്കേടിനുമിടയില്‍ ഞാന്‍ മാത്രമറിഞ്ഞ രഹസ്യം! മതിയുടെ പാരമ്യത്തില്‍ എന്റെ ബോധോദയം! വര്‍ഷങ്ങളുടെ അശാന്തിയുടെ പകരമായ് ഞാന്‍ കവര്‍ന്നത് അങ്ങയുടെ ബ്രഹ്മചര്യം! അന്ന് അഴിഞ്ഞ് വീണ മടിക്കുത്തില്‍ പരന്ന് കിടന്ന ചോരക്കറയാണ് ഈ വട്ടപ്പൊട്ടില്‍ ജ്വലിച്ച് നിന്നിരുന്നത്. കണ്ടോളൂ.... ഇതിലിപ്പോള്‍ ചെമ്പരത്തിയുടെയല്ല ചോരയുടെ ചുവപ്പാണുള്ളത്.... തിളങ്ങണ ചുവപ്പ്”
താന്‍ വിറയ്ക്കുന്നുണ്ടായിരുന്നു. മൂസ്സത് നിശ്ചലനായിരുന്നു, പാവം അയാള്‍ക്കൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല എന്നുറപ്പ്.

ഏഴു ദിനരാത്രങ്ങള്‍ കൊണ്ട് അയാള്‍ ആവാഹിച്ചെടുത്തത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍പ്പക്കാവിലെ ഇരുട്ടില്‍ ആരൊക്കെയോ തന്നില്‍ ആഴ്ന്നിറക്കിയ പാപബോധമാണ്. ആ പാപബോധമാണ് അയാളുടെ മനസ്സിലെ മിന്നല്‍‌പിണറുകള്‍- അത് തന്നേക്കാള്‍ നന്നായി ആര്‍ക്കറിയാം.
കന്യകാത്വം നഷ്ടപ്പെട്ട പെണ്ണിനെ പോലെയോ ബ്രഹ്മചര്യം നഷ്ടപ്പെട്ട പുരുഷന്‍? ശാസ്ത്രങ്ങള്‍ക്കുത്തരമില്ലാത്ത ചോദ്യം!
അല്ല എന്ന് തന്റെ വിവേകം ഉത്തരം നല്‍കി. ആണിന് ബ്രഹ്മചര്യം ഒരലങ്കാരമാണ്. പക്ഷെ പെണ്ണിന് മാനം പകരം വെയ്ക്കാനില്ലാത്തതാണ്.
രുദ്ര മൂസ്സതിനോടല്ല, പെണ്ണ് പുരുഷനോടാണ് പകരം വീട്ടിയിരിക്കുന്നത്!
അതില്‍ പേരുകള്‍ക്കെന്ത് പ്രസക്തി?
മാര്‍ഗ്ഗത്തിനെന്തിന് വിശദീകരണം?
ഇവിടെ താന്‍ തന്നെ ശരി!

അയാളുടെ കണ്ണുകളില്‍ നനവ് പരന്നിരുന്നു. തനിക്കപ്പോള്‍ അയാളോട് സഹതാപം തോന്നിയോ? ഇല്ല... പുരുഷന്‍ സഹതാപമര്‍ഹിക്കുന്നില്ല.
മുഖം ചേര്‍ത്ത് വെച്ച് അയാളുടെ ചുണ്ടുകളില്‍ മുത്തമിട്ട് തിരിഞ്ഞ് നടന്നപ്പോള്‍ അയാളുടെ നെറ്റിയിലും ഒരു വട്ടപ്പൊട്ടുദിച്ച് നിന്നിരുന്നു.

പാറുവിന്റെ കൈവിരലുകള്‍ തന്റെയുള്ളില്‍ ഒന്നുയര്‍ന്ന് താണപ്പോള്‍ ഉറുമ്പു കടിക്കുന്ന പോലത്തെ ആ വേദന രുദ്രയറിഞ്ഞു. പാറുവിന്റെ മന്ത്രോച്ചാരണങ്ങള്‍ നിലച്ചു. അപ്പോഴും കാതുകളില്‍ ആ വിളി മുഴങ്ങുന്നു - “എന്റെ ഭഗവതിരൂപിണീ....!!!”

രുദ്ര ചിരിച്ചു.
“വേദനിക്ക്‍ണ്‌ണ്ടോ?” പാറു ചോദിച്ചു.
ഓലക്കീറുകള്‍ക്കിടയിലൂടെ വീണ വെളിച്ചത്തില്‍ ചുവന്ന വട്ടപ്പൊട്ട് തിളങ്ങി.
അവള്‍ വീണ്ടും ചിരിച്ചു, ഇക്കുറി കുറേ കൂടി ഉറക്കെ....

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

Monday, May 25, 2009

മതപരിഷ്ക്കരണം

പ്രിയപ്പെട്ട വിശ്വാസികളേ...”

വേദിയില്‍ നിന്നുയര്‍ന്ന ഘനഗംഭീരശബ്ദം നദീത്തടങ്ങളും സമതലങ്ങളും മരുഭൂമികളും കവിഞ്ഞ് ഒത്തു കൂടി നില്‍ക്കുകയായിരുന്ന ജനകോടികളെ ഒരുമിച്ച് നിശബ്ദരാക്കി.

“കഴിഞ്ഞ കുറേ മാസങ്ങള്‍ ഞങ്ങള്‍ക്ക്, എന്ന് വെച്ചാല്‍ വേദിയില്‍ ഉപവിഷ്ടരായിരിക്കുന്ന സുപ്രധാന മത-സാമൂഹ്യ-സാംസ്ക്കാരിക നായകന്മാര്‍ക്ക്, വിശ്രമമില്ലാത്ത നിമിഷങ്ങളായിരുന്നു. സംഭവത്തിന്റെ രത്നചുരുക്കം ഇതാണ്. നമ്മുടെ മതത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും നിലനില്‍പ്പിനും പ്രചാരണത്തിനുമായ് ‘അദ്ദേഹം’ നടത്തിയ പരിശ്രമങ്ങളെ കുറിച്ച് ഞാനിവിടെ അധികമൊന്നും പറയേണ്ടതായിട്ടില്ല. നാം ഇന്ന് പിന്തുര്‍ന്ന് പോരുന്ന മതശാസനകളില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ ഗുരുശിഷ്യന്മാരുടേയും കാഴ്ചപ്പാടുകളാണ്. കാലഘട്ടങ്ങള്‍ പഴക്കമുള്ള ചില എഴുത്തുകളും കുറിപ്പുകളും അതിന്റെ വിവര്‍ത്തനരേഖകളുംശ്രദ്ധാപൂര്‍വ്വം പഠിക്കുകയായിരുന്ന ഗവേഷണവിദ്യാര്‍ഥികളിലൊരാളാണ് ‘അദ്ദേഹ‘ത്തിന്റെ ഒരാഹ്വാനം ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നത്. തുടരന്വേഷണത്തില്‍ ‘അദ്ദേഹം’ പല അവസരത്തിലും ഇങ്ങനെ ആഹ്വാനം ചെയ്തതായ് പറഞ്ഞ് കേട്ടിരുന്നുവെന്ന് സ്വദേശ-വിദേശങ്ങളിളുള്ള ചില പഴമക്കാരും പഴമക്കാരുടെ പരിചയക്കാരും സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ആദ്യവായനയില്‍ അഹിതമായ് തോന്നിയെങ്കിലും പുനര്‍‌വായനയില്‍ ആ ആഹ്വാനത്തിന്റെ അന്ത:സ്സാരം ഞങ്ങളെ അത്‌ഭുതപ്പെടുത്തുകയും ഉത്‌ബോധരാക്കുകയും ചെയ്തു. ദിനരാത്രങ്ങള്‍ നീണ്ട് നിന്ന തര്‍ക്കവിതര്‍ക്കങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ മതപരിപാലനകമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെ തീരുമാ‍നം ‘അദ്ദേഹ‘ത്തിന്റെ ഈ ആഹ്വാനം മതഗ്രന്ഥത്തിലൊരു ഭേദഗതിയായ് ഉള്‍പ്പെടുത്തുക എന്നതായിരുന്നു.“

വിശ്വാസസമൂഹം അതിശയത്തോടെ പ്രസ്താവന കേട്ടിരുന്നു. ചിലര്‍ ഭക്തിപൂര്‍വ്വം ആനന്ദചിത്തരായ് നിര്‍വൃതിയണഞ്ഞു. വിവിധശരീരദ്വാരങ്ങളിലൂടെ അതിന്റെ ബഹിര്‍സ്‌ഫുരണങ്ങള്‍ പുറത്തേക്ക് വന്നു.

“‘അദ്ദേഹ’ത്തിന്റെ ചില സ്വകാര്യഎഴുത്തുകളും കുറിപ്പുകളും സംഭാഷണങ്ങളും വഹിച്ചിരുന്ന, കാലം നമ്മില്‍ നിന്നും ഇത്രനാള്‍ മറച്ച് വെച്ച ആ ‘ആഹ്വാനം’ കോടിക്കണക്കിന് വരുന്ന നമ്മുടെ മതവിശ്വാസികള്‍ക്കായ് ഞാനിതാ പകരുന്നു”

ഒന്ന് മുരടനക്കി കൊണ്ട് അയാള്‍ ‘അദ്ദേഹ‘ത്തിന്റെ ആഹ്വാനമെന്ന് അവകാശപ്പെടുന്ന പുതിയ ഭേദഗതി മൂന്നു തവണ ഉറക്കെ ചൊല്ലി.
“കാരണവര്‍ക്ക് അടുപ്പിലും തൂറാം!....
കാരണവര്‍ക്ക് അടുപ്പിലും തൂറാം!!......
കാരണവര്‍ക്ക് അടുപ്പിലും തൂറാം!!!........“

മതഗ്രന്ഥത്തിലെ പുതുപരിവര്‍ത്തനനിയമംഉരുവിട്ടു കൊണ്ട് വിശ്വാസികള്‍ മടങ്ങി. പരിഷ്ക്കരണത്തിന്റെ നവമന്ത്രധ്വനിയില്‍ പുരുഷപ്രജകള്‍ ആനന്ദനിര്‍വൃതിയണഞ്ഞപ്പോള്‍ നിത്യജോലികളില്‍ ഉണ്ടായേക്കാവുന്ന ‘കര്‍മ്മഭാര‘മോര്‍ത്ത് സ്ത്രീപ്രജകള്‍ നിര്‍വ്വികാരപ്പൂര്‍വ്വം കോട്ടുവായിട്ടു.

ആകാശവും ഭൂമിയും അതു പോലെ നിന്നു.
--------------------------------------------------------------------------------------------------------------------------------

Monday, February 23, 2009

തൂറ്റലാടീസ്

മകന്‍ രാവിലെ ഉറക്കമുണര്‍ന്നതേ കരഞ്ഞ് കൊണ്ടാണ്. കണ്ണുകള്‍ തുറക്കാതെ അവന്‍ ഉറക്കെയുറക്കെ കരഞ്ഞ് തുടങ്ങിയപ്പോള്‍ നല്ലപാതി പാലു കൊടുക്കാനൊരുങ്ങി. കരച്ചിലിന്റെ വോളിയം കൂടി എന്നല്ലാതെ ഒരു ഗുണവുമുണ്ടായില്ല. അവളുടെ ആവനാഴിയിലെ അമ്പുകളെല്ലാം നിഷ്‌ഫലമായപ്പോള്‍ ഞാന്‍ ചെന്ന് കുഞ്ഞിനെ എടുത്തു. നിമിഷങ്ങള്‍ക്കകം കരച്ചില്‍ നിന്നു. “കണ്ടോടീ എങ്ങനെയാ കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്തേണ്ടതെന്ന്?” എന്ന ചോദ്യത്തില്‍ പുരട്ടിയ എന്റെ നോട്ടം ഭാര്യ കണ്ടില്ലെന്ന് നടിച്ചിരിക്കുമ്പോഴാണ് അമ്മയുടെ “എന്താടാ ഈ പറ്റിച്ചത്?” എന്ന ഉറക്കെയുള്ള ചോദ്യം കേള്‍ക്കുന്നത്. നോക്കിയപ്പോള്‍ മകന്‍ എന്റെ മേല്‍ മലാഭിഷേകം നടത്തിയിരിക്കുന്നു! തലേന്ന് വാങ്ങിയ പുതുപുത്തന്‍ ടീഷര്‍ട്ടില്‍ നിന്നും അവസാനം അലക്കിയതെന്നെന്ന് എനിക്ക് ഓര്‍മ്മയില്ലാത്ത ജീന്‍സിലേക്ക് മഞ്ഞ‌ലായനി അരിച്ചിറങ്ങുന്നു. “ഇതിപ്പോ എത്രാമത്തെ തവണയാടാ?” എന്ന് അവനെ നോക്കി പല്ലിറുമി കൊണ്ട് ഞാന്‍ പറഞ്ഞു. അകത്ത് നിന്ന് ഓടി വന്ന് “നിന്റെയല്ലേ മോന്‍, പിന്നെ തൂറ്റലാടീസാവാതിരിക്കുമോ?“ എന്ന് പറഞ്ഞ് അവനെയേടുത്തോണ്ട് അമ്മ പോയപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് പപ്പാമാമയുടെ മുഖമാണ്.

പപ്പാമാമയുമായ് ഞങ്ങള്‍ക്കുള്ളത് അച്ഛന്‍ വഴിയുള്ള അത്ര അകലെയല്ലാത്ത ബന്ധമാണ്. പത്മനാഭമേനോന്‍ എന്ന് പേരായിരിക്കും ‘പപ്പന്‍’ എന്നായത് എന്നാണെന്റെ ഊഹം. വീട്ടില്‍ ക്ഷണിക്കാതെ വരുന്ന വിരുന്നുകാരിലൊരുവനായ പപ്പാമാമ എനിക്കിട്ട പേരാണ് ‘തൂറ്റലാടീസ്’. ആ പേരിടാനുള്ള കാരണം സിം‌പിള്‍. മൂപ്പര്‍ വരുമ്പോഴൊക്കെ എനിക്ക് വയറിളക്കമായിരിക്കും. മൂപ്പര്‍ വരുമ്പോള്‍ മാത്രമല്ല കുട്ടികാലത്ത് മിക്ക സമയങ്ങളിലും എനിക്ക് വയര്‍‌സംബന്ധമായ് എന്തെങ്കിലുമൊക്കെ അസുഖം ഉണ്ടായികൊണ്ടേയിരുന്നിരുന്നു. കൊച്ചായിരിക്കുമ്പോഴേ ഗ്രഹണി, വിരശല്യം തുടങ്ങിയ മാരകരോഗങ്ങള്‍ നിര്‍ബാധം എന്നെ കീഴടക്കി കൊണ്ടിരുന്നു. ആ കാലത്തെ ഇഷ്ടവിഭവങ്ങളായ കല്ല്, സിമന്റ്, മൂക്കിള, ഇരുമ്പിപ്പുളി, പച്ചമാങ്ങ, പച്ചപറങ്കിമാങ്ങയുടെ പരിപ്പ്, കണ്ണില്‍ കണ്ട ഇലകള്‍ തുടങ്ങിയവ ആ രോഗാവസ്ഥയ്ക്ക് പൂരകങ്ങളായ് വര്‍ത്തിച്ചു. വിരകളുടെ പടയോട്ടത്തില്‍ തിരിഞ്ഞും മറിഞ്ഞും ചന്തിക്കിടയില്‍ കൈവിരലുകള്‍ തിരുകികളിച്ചും എന്റെ രാത്രികള്‍ നിദ്രാവിഹീനങ്ങളായി തീര്‍ന്നു. ഈ ശല്യങ്ങളൊക്കെ ഒന്ന് ഒഴിവായ് കഴിയുമ്പോള്‍ ആയിരിക്കും ലീക്കേജ് ആരംഭിക്കുന്നത്. കുഴഞ്ഞ് മറിയുന്ന വയറിനുള്ളിലെ കോലാഹലങ്ങള്‍ ചെവിയോര്‍ത്ത് ഞെരങ്ങികഴിയുന്ന രാവുകളാണ് പിന്നെ. വിരയൊഴിച്ചു കളയാനും ശോദന ശരിയാകാനും അമ്മ തന്ന പേരും രുചിയുമില്ലാത്ത മരുന്നുകള്‍ക്കൊന്നും എന്നെ രക്ഷിക്കാനായില്ല. ഇത്തരം ശല്യങ്ങളെല്ലാം കൂടി ദുരിതമാക്കിയ എന്റെ ബാല്യത്തിലേക്കാണ് വെളുത്ത് കൊലുന്നനെയുള്ള പപ്പാമാമ ‘തൂറ്റലാടീസ്’ എന്ന പബ്ലിക്ക് വിളിപ്പേരുമായ് വന്നത്!

കുട്ടിക്കാലത്തെ ആ ദിവസങ്ങളില്‍ പപ്പാമാമയുടെ സാമീപ്യം ഒരു പേടിസ്വപ്നമായിരുന്നു. ശനി-ഞായര്‍ ദിവസങ്ങളിലെ ഒരു സുന്ദര പ്രഭാതം, സ്വാദിഷ്ഠമായ പ്രാതല്‍, കൂട്ടുകാരുമായ് തൊടിയില്‍ വിവിധതരം കളികള്‍ എന്നിങ്ങനെ നല്ല രീതിയില്‍ പോകുന്ന ഒരു പകലിലായിരിക്കും മുന്നറിയിപ്പില്ലാതെ പപ്പാമാമ കയറി വരിക. എന്തെന്നറിയില്ല, എവിടെ നിന്നെന്നറിയില്ല വയറിനുള്ളില്‍ ഒരു സഭാകമ്പമാണ് പിന്നെ. ആധി കയറി ഇടയ്ക്കിടയ്ക്ക് വയറിളകുന്നുണ്ടോ എന്ന് പരിശോധിക്കും. ഒന്നും പോയില്ലെങ്കില്‍ ആശ്വാസം. പരിശ്രമത്തിനൊടുവില്‍ ഇത്തിരിയെങ്ങാനും പോയാല്‍ പിന്നെ ടെന്‍ഷനായി. ഉറച്ചിട്ടാണോ പോയത്, അതോ ഇളകിയിട്ടുണ്ടോ? വൈകീട്ടത്തെ ചായ കഴിഞ്ഞ് മൂപ്പര്‍ പോകുന്ന വരെ കണ്‍‌വെട്ടത്ത് നിന്നും ഒഴിഞ്ഞ് മാറി നടക്കും. പക്ഷെ പോകാറാവുമ്പോ ഉറക്കെ അകത്തേക്ക് വിളിച്ച് ഒരു ചോദ്യമുണ്ട് - “തൂറ്റലാടീസെവിടെടീ, കണ്ടില്ലല്ലോ” എന്ന്. അത് വരെ കാത്ത് വെച്ചിരുന്ന മണ്ണൊക്കെ കാല്‍ച്ചുവടില്‍ നിന്നൊലിച്ച് പോയ പ്രതീതിയാണ് അപ്പോള്‍.

ശരിക്കും വയറിളക്കമുള്ള ദിവസങ്ങളാണ് കൂടുതല്‍ ഭീകരം. ഒറ്റയ്ക്ക് കക്കൂസില്‍ പോകാന്‍ പ്രായപൂര്‍ത്തിയാവാത്ത പ്രായത്തില്‍ മുറ്റത്തെ ഒരു തെങ്ങിന്‍ചുവട്ടിലാണ് അമ്മ ഇരുത്തുക. ട്രൌസറൂരി ഷര്‍ട്ട് കയറ്റി അരയ്ക്ക് കുത്തി കുന്തിച്ചിരിന്ന് കാര്യം സാധിക്കുമ്പോള്‍ കണ്ണ് ഗേറ്റിലായിരിക്കും. ദൂരെ ഒരു കഷണ്ടി വെയിലത്ത് തിളങ്ങുന്നുണ്ടോ? ഇത്തിരിയൊന്ന് കൂനി നിലത്ത് ദൃഷ്ടിയൂന്നി കൊണ്ട് ഒരു വെള്ളവസ്ത്രധാരി നടന്ന് വരുന്നുണ്ടോ? കിണറ്റിന്‍ കരയില്‍ പോയി കഴുകി വരുന്നത് വരെ ആ വെപ്രാളം തുടരും. പിന്നീട് ബാല്യത്തിന്റെ സായാഹ്നത്തില്‍ എന്തും ദഹിപ്പിക്കാന്‍ എന്റെ വയറിന് ശേഷി വന്നപ്പോഴും പപ്പാമാമ ആ വിളി ഒഴിവാക്കിയില്ല. പാപ്പാമാമയുടെ മരണശേഷം മറ്റുള്ളവര്‍ക്കൊപ്പം ഞാനും ആ വിളി പതിയെ മറന്നു.

ഇന്ന്, ഇത്തിരിയൊന്ന് തിരിഞ്ഞ് നോക്കുമ്പോള്‍, എന്തോ ആ പേര് ഞാനിഷ്ടപ്പെടുന്നു. പപ്പാമാമയ്ക്ക് മുന്‍പും പിന്‍പും ആരും ആ പേര് എവിടെയും ഉപയോഗിച്ച് ഞാന്‍ കേട്ടിട്ടില്ല എന്നത് കൊണ്ട് എന്റേത് മാത്രമായ ഒന്നെന്ന് ആ വിളി തോന്നിപ്പിക്കുന്നു. ആ തോന്നല്‍ എന്റെ സന്തോഷമാകുന്നു. ഇന്ന് ശോദന ശരിയാകാത്ത മകനെ ഞാന്‍ സ്വകാര്യത്തില്‍ ‘തൂറ്റലാടീസേ’ എന്ന് വിളിക്കുമ്പോള്‍ പല്ലുകള്‍ മുളയ്ക്കാത്ത അവന്‍ അര്‍ത്ഥമറിയാതെ ചിരിക്കുന്നു. ആ ചിരിയില്‍ പപ്പാമാമയുടെ മുഖം തെളിയുന്നു. മഞ്ഞക്കറയുള്ള പല്ലുകള്‍ കാണിച്ച് കൊണ്ടുള്ള ആ പരിഹാസച്ചിരിയിലെ വാത്സല്യം മനസ്സിലെവിടെയോ കൊളുത്തിവലിയ്ക്കുന്നു. ആ ചിരിയും ‘തൂറ്റലാടീസേ’ എന്ന വിളിയും എന്റെ ബാല്യത്തിന്റെ അടയാളമാണ്. അങ്ങനെ എത്രയെത്ര അടയാളങ്ങള്‍ നഷ്ടപെട്ടതാണ് നമ്മുടെയൊക്കെ ജീവിതം?

--------------------------------------------------------------------------------------------------------------------------------