Monday, May 25, 2009

മതപരിഷ്ക്കരണം

പ്രിയപ്പെട്ട വിശ്വാസികളേ...”

വേദിയില്‍ നിന്നുയര്‍ന്ന ഘനഗംഭീരശബ്ദം നദീത്തടങ്ങളും സമതലങ്ങളും മരുഭൂമികളും കവിഞ്ഞ് ഒത്തു കൂടി നില്‍ക്കുകയായിരുന്ന ജനകോടികളെ ഒരുമിച്ച് നിശബ്ദരാക്കി.

“കഴിഞ്ഞ കുറേ മാസങ്ങള്‍ ഞങ്ങള്‍ക്ക്, എന്ന് വെച്ചാല്‍ വേദിയില്‍ ഉപവിഷ്ടരായിരിക്കുന്ന സുപ്രധാന മത-സാമൂഹ്യ-സാംസ്ക്കാരിക നായകന്മാര്‍ക്ക്, വിശ്രമമില്ലാത്ത നിമിഷങ്ങളായിരുന്നു. സംഭവത്തിന്റെ രത്നചുരുക്കം ഇതാണ്. നമ്മുടെ മതത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും നിലനില്‍പ്പിനും പ്രചാരണത്തിനുമായ് ‘അദ്ദേഹം’ നടത്തിയ പരിശ്രമങ്ങളെ കുറിച്ച് ഞാനിവിടെ അധികമൊന്നും പറയേണ്ടതായിട്ടില്ല. നാം ഇന്ന് പിന്തുര്‍ന്ന് പോരുന്ന മതശാസനകളില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ ഗുരുശിഷ്യന്മാരുടേയും കാഴ്ചപ്പാടുകളാണ്. കാലഘട്ടങ്ങള്‍ പഴക്കമുള്ള ചില എഴുത്തുകളും കുറിപ്പുകളും അതിന്റെ വിവര്‍ത്തനരേഖകളുംശ്രദ്ധാപൂര്‍വ്വം പഠിക്കുകയായിരുന്ന ഗവേഷണവിദ്യാര്‍ഥികളിലൊരാളാണ് ‘അദ്ദേഹ‘ത്തിന്റെ ഒരാഹ്വാനം ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നത്. തുടരന്വേഷണത്തില്‍ ‘അദ്ദേഹം’ പല അവസരത്തിലും ഇങ്ങനെ ആഹ്വാനം ചെയ്തതായ് പറഞ്ഞ് കേട്ടിരുന്നുവെന്ന് സ്വദേശ-വിദേശങ്ങളിളുള്ള ചില പഴമക്കാരും പഴമക്കാരുടെ പരിചയക്കാരും സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ആദ്യവായനയില്‍ അഹിതമായ് തോന്നിയെങ്കിലും പുനര്‍‌വായനയില്‍ ആ ആഹ്വാനത്തിന്റെ അന്ത:സ്സാരം ഞങ്ങളെ അത്‌ഭുതപ്പെടുത്തുകയും ഉത്‌ബോധരാക്കുകയും ചെയ്തു. ദിനരാത്രങ്ങള്‍ നീണ്ട് നിന്ന തര്‍ക്കവിതര്‍ക്കങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ മതപരിപാലനകമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെ തീരുമാ‍നം ‘അദ്ദേഹ‘ത്തിന്റെ ഈ ആഹ്വാനം മതഗ്രന്ഥത്തിലൊരു ഭേദഗതിയായ് ഉള്‍പ്പെടുത്തുക എന്നതായിരുന്നു.“

വിശ്വാസസമൂഹം അതിശയത്തോടെ പ്രസ്താവന കേട്ടിരുന്നു. ചിലര്‍ ഭക്തിപൂര്‍വ്വം ആനന്ദചിത്തരായ് നിര്‍വൃതിയണഞ്ഞു. വിവിധശരീരദ്വാരങ്ങളിലൂടെ അതിന്റെ ബഹിര്‍സ്‌ഫുരണങ്ങള്‍ പുറത്തേക്ക് വന്നു.

“‘അദ്ദേഹ’ത്തിന്റെ ചില സ്വകാര്യഎഴുത്തുകളും കുറിപ്പുകളും സംഭാഷണങ്ങളും വഹിച്ചിരുന്ന, കാലം നമ്മില്‍ നിന്നും ഇത്രനാള്‍ മറച്ച് വെച്ച ആ ‘ആഹ്വാനം’ കോടിക്കണക്കിന് വരുന്ന നമ്മുടെ മതവിശ്വാസികള്‍ക്കായ് ഞാനിതാ പകരുന്നു”

ഒന്ന് മുരടനക്കി കൊണ്ട് അയാള്‍ ‘അദ്ദേഹ‘ത്തിന്റെ ആഹ്വാനമെന്ന് അവകാശപ്പെടുന്ന പുതിയ ഭേദഗതി മൂന്നു തവണ ഉറക്കെ ചൊല്ലി.
“കാരണവര്‍ക്ക് അടുപ്പിലും തൂറാം!....
കാരണവര്‍ക്ക് അടുപ്പിലും തൂറാം!!......
കാരണവര്‍ക്ക് അടുപ്പിലും തൂറാം!!!........“

മതഗ്രന്ഥത്തിലെ പുതുപരിവര്‍ത്തനനിയമംഉരുവിട്ടു കൊണ്ട് വിശ്വാസികള്‍ മടങ്ങി. പരിഷ്ക്കരണത്തിന്റെ നവമന്ത്രധ്വനിയില്‍ പുരുഷപ്രജകള്‍ ആനന്ദനിര്‍വൃതിയണഞ്ഞപ്പോള്‍ നിത്യജോലികളില്‍ ഉണ്ടായേക്കാവുന്ന ‘കര്‍മ്മഭാര‘മോര്‍ത്ത് സ്ത്രീപ്രജകള്‍ നിര്‍വ്വികാരപ്പൂര്‍വ്വം കോട്ടുവായിട്ടു.

ആകാശവും ഭൂമിയും അതു പോലെ നിന്നു.
--------------------------------------------------------------------------------------------------------------------------------

Monday, February 23, 2009

തൂറ്റലാടീസ്

മകന്‍ രാവിലെ ഉറക്കമുണര്‍ന്നതേ കരഞ്ഞ് കൊണ്ടാണ്. കണ്ണുകള്‍ തുറക്കാതെ അവന്‍ ഉറക്കെയുറക്കെ കരഞ്ഞ് തുടങ്ങിയപ്പോള്‍ നല്ലപാതി പാലു കൊടുക്കാനൊരുങ്ങി. കരച്ചിലിന്റെ വോളിയം കൂടി എന്നല്ലാതെ ഒരു ഗുണവുമുണ്ടായില്ല. അവളുടെ ആവനാഴിയിലെ അമ്പുകളെല്ലാം നിഷ്‌ഫലമായപ്പോള്‍ ഞാന്‍ ചെന്ന് കുഞ്ഞിനെ എടുത്തു. നിമിഷങ്ങള്‍ക്കകം കരച്ചില്‍ നിന്നു. “കണ്ടോടീ എങ്ങനെയാ കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്തേണ്ടതെന്ന്?” എന്ന ചോദ്യത്തില്‍ പുരട്ടിയ എന്റെ നോട്ടം ഭാര്യ കണ്ടില്ലെന്ന് നടിച്ചിരിക്കുമ്പോഴാണ് അമ്മയുടെ “എന്താടാ ഈ പറ്റിച്ചത്?” എന്ന ഉറക്കെയുള്ള ചോദ്യം കേള്‍ക്കുന്നത്. നോക്കിയപ്പോള്‍ മകന്‍ എന്റെ മേല്‍ മലാഭിഷേകം നടത്തിയിരിക്കുന്നു! തലേന്ന് വാങ്ങിയ പുതുപുത്തന്‍ ടീഷര്‍ട്ടില്‍ നിന്നും അവസാനം അലക്കിയതെന്നെന്ന് എനിക്ക് ഓര്‍മ്മയില്ലാത്ത ജീന്‍സിലേക്ക് മഞ്ഞ‌ലായനി അരിച്ചിറങ്ങുന്നു. “ഇതിപ്പോ എത്രാമത്തെ തവണയാടാ?” എന്ന് അവനെ നോക്കി പല്ലിറുമി കൊണ്ട് ഞാന്‍ പറഞ്ഞു. അകത്ത് നിന്ന് ഓടി വന്ന് “നിന്റെയല്ലേ മോന്‍, പിന്നെ തൂറ്റലാടീസാവാതിരിക്കുമോ?“ എന്ന് പറഞ്ഞ് അവനെയേടുത്തോണ്ട് അമ്മ പോയപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് പപ്പാമാമയുടെ മുഖമാണ്.

പപ്പാമാമയുമായ് ഞങ്ങള്‍ക്കുള്ളത് അച്ഛന്‍ വഴിയുള്ള അത്ര അകലെയല്ലാത്ത ബന്ധമാണ്. പത്മനാഭമേനോന്‍ എന്ന് പേരായിരിക്കും ‘പപ്പന്‍’ എന്നായത് എന്നാണെന്റെ ഊഹം. വീട്ടില്‍ ക്ഷണിക്കാതെ വരുന്ന വിരുന്നുകാരിലൊരുവനായ പപ്പാമാമ എനിക്കിട്ട പേരാണ് ‘തൂറ്റലാടീസ്’. ആ പേരിടാനുള്ള കാരണം സിം‌പിള്‍. മൂപ്പര്‍ വരുമ്പോഴൊക്കെ എനിക്ക് വയറിളക്കമായിരിക്കും. മൂപ്പര്‍ വരുമ്പോള്‍ മാത്രമല്ല കുട്ടികാലത്ത് മിക്ക സമയങ്ങളിലും എനിക്ക് വയര്‍‌സംബന്ധമായ് എന്തെങ്കിലുമൊക്കെ അസുഖം ഉണ്ടായികൊണ്ടേയിരുന്നിരുന്നു. കൊച്ചായിരിക്കുമ്പോഴേ ഗ്രഹണി, വിരശല്യം തുടങ്ങിയ മാരകരോഗങ്ങള്‍ നിര്‍ബാധം എന്നെ കീഴടക്കി കൊണ്ടിരുന്നു. ആ കാലത്തെ ഇഷ്ടവിഭവങ്ങളായ കല്ല്, സിമന്റ്, മൂക്കിള, ഇരുമ്പിപ്പുളി, പച്ചമാങ്ങ, പച്ചപറങ്കിമാങ്ങയുടെ പരിപ്പ്, കണ്ണില്‍ കണ്ട ഇലകള്‍ തുടങ്ങിയവ ആ രോഗാവസ്ഥയ്ക്ക് പൂരകങ്ങളായ് വര്‍ത്തിച്ചു. വിരകളുടെ പടയോട്ടത്തില്‍ തിരിഞ്ഞും മറിഞ്ഞും ചന്തിക്കിടയില്‍ കൈവിരലുകള്‍ തിരുകികളിച്ചും എന്റെ രാത്രികള്‍ നിദ്രാവിഹീനങ്ങളായി തീര്‍ന്നു. ഈ ശല്യങ്ങളൊക്കെ ഒന്ന് ഒഴിവായ് കഴിയുമ്പോള്‍ ആയിരിക്കും ലീക്കേജ് ആരംഭിക്കുന്നത്. കുഴഞ്ഞ് മറിയുന്ന വയറിനുള്ളിലെ കോലാഹലങ്ങള്‍ ചെവിയോര്‍ത്ത് ഞെരങ്ങികഴിയുന്ന രാവുകളാണ് പിന്നെ. വിരയൊഴിച്ചു കളയാനും ശോദന ശരിയാകാനും അമ്മ തന്ന പേരും രുചിയുമില്ലാത്ത മരുന്നുകള്‍ക്കൊന്നും എന്നെ രക്ഷിക്കാനായില്ല. ഇത്തരം ശല്യങ്ങളെല്ലാം കൂടി ദുരിതമാക്കിയ എന്റെ ബാല്യത്തിലേക്കാണ് വെളുത്ത് കൊലുന്നനെയുള്ള പപ്പാമാമ ‘തൂറ്റലാടീസ്’ എന്ന പബ്ലിക്ക് വിളിപ്പേരുമായ് വന്നത്!

കുട്ടിക്കാലത്തെ ആ ദിവസങ്ങളില്‍ പപ്പാമാമയുടെ സാമീപ്യം ഒരു പേടിസ്വപ്നമായിരുന്നു. ശനി-ഞായര്‍ ദിവസങ്ങളിലെ ഒരു സുന്ദര പ്രഭാതം, സ്വാദിഷ്ഠമായ പ്രാതല്‍, കൂട്ടുകാരുമായ് തൊടിയില്‍ വിവിധതരം കളികള്‍ എന്നിങ്ങനെ നല്ല രീതിയില്‍ പോകുന്ന ഒരു പകലിലായിരിക്കും മുന്നറിയിപ്പില്ലാതെ പപ്പാമാമ കയറി വരിക. എന്തെന്നറിയില്ല, എവിടെ നിന്നെന്നറിയില്ല വയറിനുള്ളില്‍ ഒരു സഭാകമ്പമാണ് പിന്നെ. ആധി കയറി ഇടയ്ക്കിടയ്ക്ക് വയറിളകുന്നുണ്ടോ എന്ന് പരിശോധിക്കും. ഒന്നും പോയില്ലെങ്കില്‍ ആശ്വാസം. പരിശ്രമത്തിനൊടുവില്‍ ഇത്തിരിയെങ്ങാനും പോയാല്‍ പിന്നെ ടെന്‍ഷനായി. ഉറച്ചിട്ടാണോ പോയത്, അതോ ഇളകിയിട്ടുണ്ടോ? വൈകീട്ടത്തെ ചായ കഴിഞ്ഞ് മൂപ്പര്‍ പോകുന്ന വരെ കണ്‍‌വെട്ടത്ത് നിന്നും ഒഴിഞ്ഞ് മാറി നടക്കും. പക്ഷെ പോകാറാവുമ്പോ ഉറക്കെ അകത്തേക്ക് വിളിച്ച് ഒരു ചോദ്യമുണ്ട് - “തൂറ്റലാടീസെവിടെടീ, കണ്ടില്ലല്ലോ” എന്ന്. അത് വരെ കാത്ത് വെച്ചിരുന്ന മണ്ണൊക്കെ കാല്‍ച്ചുവടില്‍ നിന്നൊലിച്ച് പോയ പ്രതീതിയാണ് അപ്പോള്‍.

ശരിക്കും വയറിളക്കമുള്ള ദിവസങ്ങളാണ് കൂടുതല്‍ ഭീകരം. ഒറ്റയ്ക്ക് കക്കൂസില്‍ പോകാന്‍ പ്രായപൂര്‍ത്തിയാവാത്ത പ്രായത്തില്‍ മുറ്റത്തെ ഒരു തെങ്ങിന്‍ചുവട്ടിലാണ് അമ്മ ഇരുത്തുക. ട്രൌസറൂരി ഷര്‍ട്ട് കയറ്റി അരയ്ക്ക് കുത്തി കുന്തിച്ചിരിന്ന് കാര്യം സാധിക്കുമ്പോള്‍ കണ്ണ് ഗേറ്റിലായിരിക്കും. ദൂരെ ഒരു കഷണ്ടി വെയിലത്ത് തിളങ്ങുന്നുണ്ടോ? ഇത്തിരിയൊന്ന് കൂനി നിലത്ത് ദൃഷ്ടിയൂന്നി കൊണ്ട് ഒരു വെള്ളവസ്ത്രധാരി നടന്ന് വരുന്നുണ്ടോ? കിണറ്റിന്‍ കരയില്‍ പോയി കഴുകി വരുന്നത് വരെ ആ വെപ്രാളം തുടരും. പിന്നീട് ബാല്യത്തിന്റെ സായാഹ്നത്തില്‍ എന്തും ദഹിപ്പിക്കാന്‍ എന്റെ വയറിന് ശേഷി വന്നപ്പോഴും പപ്പാമാമ ആ വിളി ഒഴിവാക്കിയില്ല. പാപ്പാമാമയുടെ മരണശേഷം മറ്റുള്ളവര്‍ക്കൊപ്പം ഞാനും ആ വിളി പതിയെ മറന്നു.

ഇന്ന്, ഇത്തിരിയൊന്ന് തിരിഞ്ഞ് നോക്കുമ്പോള്‍, എന്തോ ആ പേര് ഞാനിഷ്ടപ്പെടുന്നു. പപ്പാമാമയ്ക്ക് മുന്‍പും പിന്‍പും ആരും ആ പേര് എവിടെയും ഉപയോഗിച്ച് ഞാന്‍ കേട്ടിട്ടില്ല എന്നത് കൊണ്ട് എന്റേത് മാത്രമായ ഒന്നെന്ന് ആ വിളി തോന്നിപ്പിക്കുന്നു. ആ തോന്നല്‍ എന്റെ സന്തോഷമാകുന്നു. ഇന്ന് ശോദന ശരിയാകാത്ത മകനെ ഞാന്‍ സ്വകാര്യത്തില്‍ ‘തൂറ്റലാടീസേ’ എന്ന് വിളിക്കുമ്പോള്‍ പല്ലുകള്‍ മുളയ്ക്കാത്ത അവന്‍ അര്‍ത്ഥമറിയാതെ ചിരിക്കുന്നു. ആ ചിരിയില്‍ പപ്പാമാമയുടെ മുഖം തെളിയുന്നു. മഞ്ഞക്കറയുള്ള പല്ലുകള്‍ കാണിച്ച് കൊണ്ടുള്ള ആ പരിഹാസച്ചിരിയിലെ വാത്സല്യം മനസ്സിലെവിടെയോ കൊളുത്തിവലിയ്ക്കുന്നു. ആ ചിരിയും ‘തൂറ്റലാടീസേ’ എന്ന വിളിയും എന്റെ ബാല്യത്തിന്റെ അടയാളമാണ്. അങ്ങനെ എത്രയെത്ര അടയാളങ്ങള്‍ നഷ്ടപെട്ടതാണ് നമ്മുടെയൊക്കെ ജീവിതം?

--------------------------------------------------------------------------------------------------------------------------------

Wednesday, January 21, 2009

വാക്കുകളില്‍ അച്ചടിമഷി പുരളുമ്പോള്‍


എന്റെ ഹൃദയമിടിപ്പ് എനിക്ക് ഉറക്കെ വ്യക്തമായി കേള്‍ക്കാം. അപ്പുറത്തെ മുറിയില്‍ നിന്ന് വെളിച്ചത്തോടൊപ്പം വരുന്ന സംഭാഷണശകലങ്ങള്‍ പക്ഷെ അവ്യക്തമാണ്. എന്റെ മുറിയിലെ ഇരുട്ടിലെത്തുമ്പോഴേക്കും മകന്റേയും ഭാര്യയുടേയും ശ്വാസോച്ഛ്വാസങ്ങളില്‍ അവ മുറിഞ്ഞ് പോകുന്നു. കഷ്ണങ്ങള്‍ കൂട്ടി യോജിപ്പിക്കാന്‍ ശ്രമിച്ച് കൊണ്ട് ഞാന്‍ കണ്ണടച്ച് കിടന്നു. അപ്പുറത്ത് അച്ഛനുമമ്മയും‘പുഴ പറഞ്ഞ കഥ’ എന്ന പുസ്തകം വായിക്കുകയാണ്. അതിലെന്റെ ക്രെഡിറ്റ് കാര്‍ഡ് എന്ന കഥയുണ്ട്!

അച്ചടിമഷി പുരണ്ട എന്റെ വാക്കുകള്‍ - അത് കഥയാവട്ടെ കവിതയാവട്ടെ - അച്ഛനുമമ്മയും വായിക്കുന്നത് ടെന്‍ഷനുണ്ടാക്കുന്ന ഒരു സംഗതിയാണ്. കാരണമെന്തെന്നറിയില്ലെനിക്ക്. വായനാശീലത്തിന് ഞാന്‍ കടപ്പെട്ടിരിക്കുന്നത് അവരോടാണ്. കൂട്ടി വായിക്കാന്‍ ആത്മവിശ്വാസം തോന്നിയ നാളുകളില്‍ പൈക്കോ ക്ലാസിക്സിന്റെ രൂപത്തില്‍ വിശ്വസാഹിത്യത്തിന്റെ ജാലകങ്ങള്‍ അവര്‍ എന്റെ മുന്നില്‍ തുറന്നു വെച്ചു. കല്ലായി റോഡിലെ ‘പൈക്കോ’ എന്ന നീലയും മഞ്ഞയും കലര്‍ന്ന ബോര്‍ഡുള്ള കെട്ടിടവും പാളയം ബസ്സ്‌സ്റ്റാന്‍ഡിലെ കൊച്ച്‌ബുക്ക്‍‌സ്റ്റാളും പ്രതിമാസകോഴിക്കോട്‌യാത്രകളിലെ സ്ഥിരം സ്റ്റോപ്പുകളായിരുന്നു. അമ്മാവന്റെ കയ്യില്‍ നിന്നും കടം വാങ്ങി കൊണ്ടു വരുന്ന എണ്ണമറ്റ പുസ്തകകൂട്ടങ്ങള്‍ വായനയ്ക്ക് ആഴവും പരപ്പുമേകിയെങ്കിലും വായിച്ചതിനെ കുറിച്ച് പറയാനും കേള്‍ക്കാനും എന്നെ പഠിപ്പിച്ചത് ദിനാന്ത്യത്തിലെ കുശലംപറച്ചിലുകള്‍ക്കിടയിലും യാത്രകള്‍ക്കിടയിലും അവര്‍ തമ്മില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളാണ്.

ആദ്യമായ് എന്റെ വാക്കുകള്‍ അച്ചടിച്ച് വന്നത് സ്കൂളില്‍ നിന്ന് കിട്ടികൊണ്ടിരുന്ന ‘സ്നേഹ‌സേന’ എന്ന കൊച്ച്‌മാഗസിനിലായിരുന്നു. വാര്‍ഷികവരിസംഖ്യ അടച്ച കുട്ടികള്‍ക്ക് സ്കൂളില്‍ നിന്ന് കൊടുക്കുന്ന ഒരു കോണ്‍‌വെന്റ് മാസികയായിരുന്നു അത്. ദൈവഭക്തിയും ദൈവ‌വചനങ്ങളും സാരോപദേശകഥകളും കൂടി കലര്‍ന്ന പത്ത് പതിനഞ്ച് പേജുകള്‍ മാത്രമുള്ള ആ കുഞ്ഞ്പുസ്തകങ്ങള്‍ എന്റെ പുസ്തകശേഖരത്തില്‍ ഏറെ കാലമുണ്ടായിരുന്നു. കഴിഞ്ഞ കാലത്തിന്റെ വഴിയോരത്തെവിടെയോ ബാല്യത്തോടൊപ്പം അതുമെനിക്ക് നഷ്ടമായി. സ്നേഹസേനയുടെ കഥാമത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാം സമ്മാനം കിട്ടിയ ആ കഥ ഏതെന്ന് പോലുമെനിക്കോര്‍മ്മയില്ല. ആ കഥ വന്ന ലക്കം ഊണ്‍‌മുറിയില്‍ അച്ഛന്റേയും അമ്മയുടെയും വായനയ്ക്കായ് ഉപേക്ഷിച്ച് വെച്ച ഓര്‍മ്മ മാത്രമേ ഇപ്പൊഴുള്ളൂ. സമ്മാനമായ് ഏതോ സുവിശേഷപുസ്തകമാണ് കിട്ടിയത്. ആ സംഭവത്തെ കുറിച്ച് അവരില്‍ നിന്ന് ഒരു വാക്കോ നോക്കോ ലഭിച്ചതായും ഓര്‍മ്മയില്ല. ഒരു പക്ഷെ അവര്‍ അത് കണ്ടിട്ടേ ഇല്ലായിരിക്കും.

ആദ്യമായ് ഒരു പ്രശംസ ലഭിച്ചത് ഞാന്‍ ‘ആത്മകഥ’ എഴുതാന്‍ തുടങ്ങിയപ്പോഴാണ്. ഗാന്ധിജിയുടെയും നെഹ്രുവിന്റേയും ആത്മകഥ വായിച്ച ഹാങോവറില്‍ ഒരു കൊച്ചുപയ്യന്‍ ആത്മകഥ എഴുതാന്‍ തുടങ്ങുന്നു. എന്തെഴുതണം എന്തിനെഴുതണം എന്നൊന്നുമറിയില്ല. ആരെ പറ്റി എഴുതണം എന്ന് ചിന്തിച്ചപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് അച്ഛച്ഛന്റെ മുഖമാണ്. ഉച്ചക്ക് ഉറങ്ങുന്ന നേരത്ത് കളിക്കിടയില്‍ ബഹളം വെച്ച ഞങ്ങള്‍ക്ക് നേരെ ഉയര്‍ത്തിയ വാക്കിംഗ്‌സ്റ്റിക്കുമായ് പാഞ്ഞ് വന്ന മൂപ്പരോടുള്ള ദേഷ്യം മുഴുവന്‍ വാക്കുകളില്‍ തീര്‍ത്തു. ആരു കാണാതെ ഒളിപ്പിച്ച് വെച്ച ആ നോട്ട്ബുക്കിലെ കടലാസുകഷണങ്ങള്‍ അമ്മ എങ്ങനെയോ കണ്ടെത്തി അച്ഛനെ ഏല്‍പ്പിച്ചു എന്നറിഞ്ഞത് ഇടക്കെപ്പോഴോ ഉറക്കമുണര്‍ന്നപ്പോള്‍ അതെ പറ്റി അവര്‍ സംസാരിക്കുന്നത് കേട്ടപ്പോഴാണ്. ‘നല്ല ഭാഷയാണ് ഇവന്റേത്’ എന്ന അന്ന് അച്ഛന്‍ പറഞ്ഞത് ഇന്നേ വരെ - അത് എന്തിന് വേണ്ടിയാണെങ്കിലും - എനിക്ക് കിട്ടിയ കോമ്പിമെന്റുകളില്‍ ഏറ്റവും പ്രിയപ്പെട്ടതാണ്.

അഭിമാനത്തിന്റെ ഗര്‍വ്വ് അച്ഛന്റെ മുഖത്ത് ആദ്യമായ് കണ്ടത് മാതൃഭൂമി ബാലപംക്തിയില്‍ ഒരു കഥ അച്ചടിച്ച് വന്നപ്പോഴാണ്. പ്രിയപ്പെട്ട ഒരു കൂട്ടുകാരിയുടെ അച്ഛന്റെ മരണത്തെ തുടര്‍ന്ന് അവരുടെ വീട്ടില്‍ പോയപ്പോള്‍ ഉണ്ടായ നൊമ്പരം ‘സാക്ഷി’ എന്ന കഥയായപ്പോള്‍ എനിക്ക് ലഭിച്ചത് അയല്‍പക്കങ്ങളില്‍ ‘ചുമ്മാ കഥയെഴുതുന്നവന്‍’ എന്ന പേരും 75രൂപയുടെ ഒരു മണിയോര്‍ഡറുമാണ്. പോസ്റ്റാപ്പീസില്‍ പോയി 75രൂപ വാങ്ങി വന്ന അച്ഛന്റെ മുഖം മനസ്സില്‍ ഇപ്പൊഴും ഒരു കുളിര്‍മ്മയാണ്. ആ കഥയെ പറ്റി ഒരഭിപ്രായവും പറഞ്ഞില്ലെങ്കിലും അമ്മയോട് പറഞ്ഞ ‘അവനാദ്യമായ് കിട്ടിയതല്ലേ, ഒരു 25രൂപ ഞാന്‍ പോസ്റ്റ്മാന് കൊടുത്തു’ എന്ന വാക്കുകള്‍ മാത്രം മതിയായിരുന്നു എനിക്ക് സന്തോഷിക്കാന്‍. എം.ടി.യുടെ ‘കാല’ത്തില്‍ സേതുവിന് സമ്മാനം കിട്ടിയ പുസ്തകം നോക്കി ‘ബൈന്‍ഡിം‌ഗ് മോശം’ എന്ന് അഭിപ്രായം പറഞ്ഞ അച്ഛനേക്കാളും ഭേദമാണല്ലോ ഇത് എന്ന് ചിരിച്ച് കൊണ്ട് മനസ്സില്‍ പറഞ്ഞതും കുസൃതിയുള്ള ഒരോര്‍മ്മയായ് നില്‍ക്കുന്നു.

പിന്നെയും പലയിടങ്ങളിലായ് വന്ന കഥകളും മറ്റും അവര്‍ വായിച്ചിട്ടുണ്ടാകാം. പക്ഷെ നേരിട്ടൊരു അഭിപ്രായം ഇത് വരെ പറഞ്ഞിട്ടില്ല. അത് കൊണ്ടാവാം ഇപ്പോഴും അച്ചടി പുരണ്ട എന്റെ വാക്കുകള്‍ അവരുടെ മുന്നിലെത്തുമ്പോള്‍ മുപ്പത് വയസ്സുകാരന്‍ ഒരു മൂന്നു വയസ്സുകാരനാകുന്നത്- ചങ്കിനുള്ളില്‍ പഞ്ചാരിമേളം മുറുകുന്നത്!

രാവേറെയായിരിക്കുന്നു. അടുത്ത മുറിയില്‍ ഇനിയും ലൈറ്റണഞ്ഞിട്ടില്ല. പതിഞ്ഞ സംഭാഷണങ്ങള്‍ക്കായുള്ള എന്റെ കാതോര്‍ക്കലിനിടയില്‍ മകന്‍ എണീറ്റിരിക്കുന്നത് മുറിയിലെ മങ്ങിയ പച്ചവെളിച്ചത്തില്‍ ഞാനറിഞ്ഞു. ഉറക്കത്തിടയിലെ ഈ ദൈര്‍ഘ്യം കുറഞ്ഞ ഇടവേളകള്‍ അവന്റെ പതിവാണ്. ചോരയുടെ തിരിച്ചറിവില്‍ അവനെന്നെ നോക്കി ചിരിച്ചു. പിന്നെ പുതപ്പിനുള്ളിലൂടെ നൂര്‍ന്ന് കയറി എന്റെ മേലെ കയറി തല ചായ്ച്ച് കിടന്നു. അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് ഞാന്‍ കണ്ണടച്ചു. അപ്പുറത്തെ മുറിയിലെ വര്‍ത്തമാനം കൂടുതല്‍ കൂടുതല്‍ അവ്യക്തമായ് കൊണ്ടിരുന്നു. എന്നിട്ടും മനസ്സ് എന്തിനോ കാതോര്‍ത്തിരുന്നു.
----------------------------------------------------------------------------------------

Wednesday, December 17, 2008

സമയം തിരയുന്നവന്‍

ഒരു ദിവസത്തില്‍ ‘എന്റെ സ്വന്തം’ എന്ന് തോന്നുന്ന എത്ര നിമിഷങ്ങളുണ്ട് നമ്മുടെ ജീവിതത്തില്‍? രാവിലെ ഉറക്കമെഴുന്നേറ്റ് രാത്രി ഉറങ്ങുന്നത് വരെയുള്ള നിമിഷങ്ങള്‍ പലര്‍ക്കുമായ് ഓഹരി വെച്ച് നാം ജീവിക്കുന്നു. ഉറങ്ങുന്ന നിമിഷങ്ങള്‍ നാമറിയാതെ കടന്നു പോകുന്നു. മനസ്സിലിട്ട് തട്ടി കളിക്കാന്‍, ഇല്ലാത്ത മധുരം നുണയാന്‍ വല്ലപ്പോഴും അവ നമുക്ക് സ്വപ്നങ്ങള്‍ നല്‍കാറുണ്ട്. പക്ഷെ അതും നമ്മുടെ അനുവാദത്തോടെയോ ഇഷ്ടത്തോടെയോ അല്ല. രാത്രിയിലും ഉറക്കമില്ലാത്തവരുടെ കാര്യം അതിലും കഷ്ടമാണ്. ഇരുട്ടിലൊളിച്ച് കളിക്കുന്ന കൂര്‍ക്കം വലികളും തിരിയലും മറിയലുകളുമെല്ലാം വിഷമത്തിന്റെ കാഠിന്യം കൂട്ടുന്നു. ഉറക്കത്തിന് വേണ്ടിയുള്ള ആ കാത്തിരിപ്പിനില്ല തെല്ലും കാല്പനികത!
പണ്ടൊക്കെ - സൂക്ഷം പറഞ്ഞാല്‍ ഉദരനിമിത്തം നാട് വിടുന്നതിന് മുന്‍പെല്ലാം - എനിക്ക് ഒരുപാട് സമയമുണ്ടായിരുന്നു.

ഉത്സവപറമ്പുകള്‍ മേയാന്‍,
കൂട്ടുകാരുടെ വീടുകള്‍ തെണ്ടാന്‍,
സിനിമകളും നാടകങ്ങളും കാണാന്‍,
വായനശാലയുടെ ഇരുട്ടില്‍ മദ്യം നിറഞ്ഞ പ്ലാസ്റ്റിക്ക് ഗ്ലാസുകള്‍ വായിലേക്ക് കമിഴ്ത്താന്‍,
തിരുവാതിരരാത്രികളില്‍ പൊറാട്ടിന് പോയപ്പോള്‍ തഹസില്‍ദാരുടെ വീട്ടിലെ നായ പിന്നാലെ പാഞ്ഞത് പറഞ്ഞ് ചിരിക്കാന്‍,
ചെറിയമ്മ പൊതിഞ്ഞ് തന്ന ചോറും കൂട്ടാനും കൊണ്ട് ഫിലിം ഫെസ്റ്റിവുകള്‍ക്ക് പോയി ഡെലിഗേറ്റുകള്‍ക്കിടയില്‍ ഭാവിയിലെ തന്നെ തിരയാന്‍‍,
മനസ്സില്‍ തികട്ടി വന്ന ചോദ്യം ചോദിക്കാന്‍ ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ പോരായ്മ അനുവദിക്കാഞ്ഞ ഓപ്പണ്‍ ഫോറങ്ങളില്‍ പങ്കെടുക്കാന്‍,
ഒരു സിനിമ കഴിഞ്ഞ് അടുത്തേത് തുടങ്ങുമ്പോഴേക്ക് തിയറ്ററുകളുടെ ഇടയിലെ ദൂരം ഓടി തീര്‍ക്കാന്‍,
കണ്ണുകള്‍ തിരുമ്മി കൊണ്ട് പാടു പെട്ട് വായിച്ച സബ്‌ടൈറ്റിലുകള്‍ വെറുതെ മനസ്സിലുരുവിടാന്‍,
എനിക്ക് സമയമുണ്ടായിരുന്നു.

ചന്ദ്രികയുടെ മുഖത്തിന് മാത്രം മാറ്റുമുണ്ടാകുന്ന രമണന്റെ പുനര്‍വായനകള്‍ക്ക്,
നൊമ്പരമുണര്‍ത്തുന്ന പഴയ പ്രണയകഥയിലെ നായികയെ കാണുമോ എന്ന് ഉത്കണ്‌ഠാപൂര്‍വ്വം തിരയാനായ് മാത്രം നടത്തുന്ന ബസ്സ് യാത്രകള്‍ക്ക്,
പാരഡൈസിലെ പൊറാട്ടയിലും ബീഫ് കറിയിലും സംതൃപ്തിയടയുമായിരുന്ന പാര്‍ട്ടികള്‍ക്ക്,
കേള്‍ക്കാത്ത ദേശത്തെ കാണാത്തെ മനുഷ്യരുടെ ദുരിതങ്ങളില്‍ ഹൃദയം പിടയുന്ന നിമിഷങ്ങള്‍ക്ക്,
എഴുതിയ കഥ ഇക്കുറി വരുമോ എന്ന് ആധിയോടെ ബാലപംക്തിയിലൂടെയുള്ള കണ്ണോട്ടത്തിന്,
എനിക്ക് സമയമുണ്ടായിരുന്നു.
ആ സമയമെല്ലാം എന്റേതായിരുന്നു!

ഇങ്ങനെയെല്ലാം ചിന്തിച്ച് കാടു കയ്യറിയപ്പോഴാണ് സ്വന്തമെന്ന് പറയാവുന്ന നിമിഷങ്ങള്‍ കണ്ടെത്തെണം എന്ന് തോന്നിയത്. അത്‌ഭുതം, അധികം വിഷമമില്ലാതെ കണ്ടെത്തുകയും ചെയ്തു.
ഓഫീസ് കാബിനുള്ളിലെ നിമിഷങ്ങള്‍!
അത് മാത്രമാണ് എനിക്ക് എന്തെങ്കിലും സ്വന്തമായ് ആലോചിക്കാന്‍, വായിക്കാന്‍, മനസ്സിന്റെ നൂലൂരി വിട്ട് വെറുതെയിരിക്കാന്‍ കിട്ടുന്ന അപൂര്‍വ്വനിമിഷങ്ങള്‍.
ആ സമയം നീട്ടികിട്ടാന്‍ എന്നെ സഹായിക്കുന്ന ട്രാഫിക്ക് ജാമുകളെ ഞാന്‍ സ്നേഹിക്കുന്നു.
അര്‍ദ്ധനിമിഷം പോലും കാത്ത് നില്‍ക്കാന്‍ ക്ഷമയില്ലാതെ ഇടയിലൂടെ കയറി അത്തരം ബ്ലോക്കുകളെ ഊരാകുടുക്കുകളാക്കുന്ന യാത്രികരെ ഞാന്‍ ഇഷ്ടപ്പെടുന്നു.
മുന്നില്‍ കാണുന്ന താന്തോന്നിത്തരങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് പുകയില്‍ നിന്ന് തന്റെ നാസികകളെ സംരക്ഷിക്കാന്‍ പാടു പെടുന്ന പാവം ട്രാഫിക്ക് പോലീസുകാരനെ ഞാന്‍ ബഹുമാനിക്കുന്നു.
അവരെല്ലാം എനിക്കായ് എന്റേതായ ചില നിമിഷങ്ങളെ സമ്മാനിക്കുന്നു
ഇപ്പോള്‍ ഞാന്‍ വീണ്ടും എന്റെ സമയത്തിന് ഉടമയായിരിക്കുന്നു, ഇത്തിരി നേരത്തേക്കെങ്കിലും!
നന്ദി!!

സസ്നേഹം
ദൃശ്യന്‍

Friday, November 14, 2008

മോഹന്‍‌ലാലിന്റെ ‘ മോറ് ‌‘

[സി.കോ - *സിയംകണ്ടത്തെ കോയാക്ക]

നാട്ടിലെ വായനശാലാസായാഹ്നങ്ങളില്‍ പറഞ്ഞ് കേട്ട ഒരു തമാശയാണിത്. സത്യമോ മിഥ്യയോ എന്ന് വ്യക്തമായ് അറിയാത്ത ഒരു സംഭവം ഒന്ന് പൊലിപ്പിച്ച് പറയുകയാണിവിടെ.
-----------------------------------------------------------------------------------------------------------------------------------------

സ്ഥലം: *സിയാംകണ്ടം അങ്ങാടി,
ദിവസം: വെള്ളിയാഴ്ച, സമയം: 1991ന്റെ ആരംഭത്തിലെ ഒരുച്ച സമയം.


സിയാംകണ്ടത്തെ ഏകമുക്രിയായ കുട്ട്യാമുവുമായി പോക്കര്‍ഹാജിയുടെ രണ്ടാമത്തെ ബീവിയെ സംബന്ധിക്കുന്ന ഒരു സംസാരത്തിനിടയിലുണ്ടായ തര്‍ക്കത്തിന്റെ കലിപ്പുമായ് വെള്ളിയാഴ്ച ഉച്ചക്കത്തെ നിസ്ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് കോയാക്ക അത് കേട്ടത്. മുന്‍‌സംസാരത്തിന്റെ ചിന്തകള്‍ ‘അലാക്കിന്റെ അവിലും‌കഞ്ഞി‘ പോലെ മനസ്സില്‍ തികട്ടി നില്‍ക്കുമ്പോഴാണ് കോളാമ്പിസ്പീക്കറുകളിലൂടെ ആ സിനിമാഅറിയിപ്പ് വന്നത്. കോളറ വന്ന് ചത്ത അലവിക്കുട്ടിയുടെ ചെക്കന്‍ കുഞ്ഞാമ്മദാണ് തെക്കേലെ ശ്രീധരന്റെ പഴയ ലാംബ്രട്ട സ്കൂട്ടറിലിരുന്ന് അണൌണ്‍‌സ് ചെയ്തത് എന്ന് പൂര്‍വ്വപരിചയത്തില്‍ നിന്ന് കോയാക്ക മനസ്സിലാക്കി. ശ്രീധരന്റെ അച്ഛന്‍ നാരായണന്‍ കൊളംബിലെ തോട്ടത്തില്‍ നിന്ന് പണി പിരിഞ്ഞ് വരുമ്പോള്‍ കൂടെ കൊണ്ട് വന്ന ആ ശകടത്തില്‍, തോളിലൂടെ തൂക്കിയിട്ട മൈക്കിലൂടെ രാമനാട്ടുകര-പുളിക്കല്‍-കുണ്ടോട്ടി പ്രവിശ്യകളിലെ പുതിയ കടയുത്ഘാടനങ്ങളുടേയും സിനിമകളുടേയും വിശേഷങ്ങള്‍ പ്രാസ-താളങ്ങളൊപ്പിച്ച് വിളിച്ച് പറഞ്ഞ് കൊണ്ട് പോകുന്ന കുഞ്ഞാമ്മദ് ആ നാട്ടുകാരുടെ പുതുമ നഷ്ടപെട്ട കാഴ്ചയാണല്ലോ!

നിസ്കാരത്തിന് സമയമുള്ളത് കൊണ്ട് പോക്കറുമായ് തുടങ്ങിയ കുശലാന്വേഷണമാണ് ഇപ്പോള്‍ ഖല്‍‌ബിലൊരു കീറമുട്ടിയായ് കിടക്കുന്നത്. ഒറ്റകേള്‍വിയില്‍ പെണ്ണുകേസാണെന്ന് തോന്നുമെങ്കിലും തര്‍ക്കവിഷയം ഒരു തരത്തില്‍ പറഞ്ഞാല്‍ ജന്തുശാസ്ത്രപരവും മറ്റൊരു തരത്തില്‍ സദാചാരപരവുമാണ്. കഴിഞ്ഞ ആഴ്ച പ്രസവിച്ച ഹാജിയുടെ രണ്ടാമത്തെ ഭാര്യ ബിയ്യാത്തുമ്മയുടെ കുഞ്ഞ്, കഴിഞ്ഞ മാസം ആദ്യപ്രസവം വിജയകരമായ് പൂര്‍ത്തിയാക്കിയ മൂന്നാമത്തെ ഹാജിപത്നി കുഞ്ഞാമിനയുടെ മുല കുടിക്കുന്നതാണ് ചര്‍ച്ച വിഷയം. പ്രസ്തുതസംഭവം നടന്നത് നാലം പ്രസവം കഴിഞ്ഞ ബിയ്യാത്തുമ്മയുടെ ‘കറവ വറ്റി’യത് കൊണ്ടാണെന്ന് കുട്ട്യാമുവും അതല്ല വീട്ടിലെ ജോലികള്‍ ഭാഗം വെച്ച് ചെയ്യുന്ന കൂട്ടത്തില്‍ ‘കുട്ടികള്‍ക്ക് പാലു കൊടുക്കല്‍‘ എന്ന കര്‍ത്തവ്യം കുഞ്ഞാമിനയുടേതായ് ഭവിച്ചതാണെന്ന് കോയാക്കയും വാദിച്ചു. ഹാജിയുടെ ആദ്യഭാര്യ ഉമ്മുകുല്‍‌സുവും ബിയ്യാത്തുമ്മയും ഇതിനു മുന്‍പും ഇത്തരത്തില്‍ സപത്നീകര്‍ത്തവ്യം സഭാകമ്പംവിനാ നിര്‍വ്വഹിച്ചിട്ടുണ്ടെന്ന് ‘കരക്കമ്പി’കളുടെ പിന്‍‌ബലത്തില്‍ കോയാക്ക ചര്‍ച്ചയില്‍ രേഖപ്പെടുത്തി. പേരറിയാത്ത ഒരു നാട്ടുകാരന്റെ മകളുടെ നിക്കാഹിന്റെ ബിരിയാണി മൂക്കറ്റം തിന്ന് പള്ളിയുടെ കോലായിലെ ബഞ്ചില്‍ നടു നിവര്‍ത്തി കിടക്കുകയായിരുന്ന ഒസ്സാന്‍ മൊയ്തീന്‍ കോട്ടുവാ ഇട്ടു കൊണ്ട് അതു ശരി വെച്ചു. മൊയ്തീന്‍ ഉമ്മുകുല്‍‌സുവിന്റെ അകന്ന ഒരു ബന്ധുവായതിനാല്‍ ‘വിളിക്കാത്ത ബിരിയാണി തിന്നാനെന്തിനാണ്‍‌ടാ ജ്ജ് ബന്നത്?’ എന്നാരും ചോദിച്ചില്ല. സംഭവത്തെ കുറിച്ച് ആധികാരികമായൊരു അഭിപ്രായം പറയാന്‍ പോക്കര്‍‌ഹാജിയോട് തന്നെ ചോദിക്കണം എന്ന അവസ്ഥ വന്നത് കൊണ്ടും ബാങ്ക് വിളിക്കാന്‍ നേരമായത് കൊണ്ടും മൊയ്തീനെ കൂടുതല്‍ ശല്യപ്പെടുത്താതെ തര്‍ക്കം നിര്‍ത്തി വെച്ചു. പക്ഷെ നിസ്ക്കാരത്തിനിടയിലും ചര്‍ച്ചയുടെ ചൂടില്‍ നിന്നും കോയക്കയ്ക്ക് രക്ഷപ്പെടാനായില്ല. അങ്ങനെയെങ്കില്‍ പൊരേല് പോയി കെട്ട്യോളുമായ് ഒന്നൂടെ ചിന്തിക്കാം എന്ന് കരുതി നടക്കുമ്പോളാണ് കുഞ്ഞാമ്മദിന്റെ ഈ അറിയിപ്പ്.

“കൊണ്ടോ‍ട്ടി കവിതയില്‍ ഇന്ന്‌ മൊതല്‍ അടിപൊളി സിനിമ മോഹന്‍ലാലിന്റെ മോറ്‌..... മോറ്‌ ..... മോറ്‌ ..... !!! ഞമ്മന്റെ ലാലേട്ടന്‍ പോലീസായി ബീണ്ടും അഭിനയ്‌ക്ക്‍ണ പുത്യേ സിനിമ
മോറ്‌..... മോറ്‌ ..... മോറ്‌ ..... !!!!!!”

ജയന്റെ മരണത്തിന് ശേഷം ഇനി ആരുടേയും ‘ഫാനാ’കില്ല എന്ന് തീരുമാനിച്ച കോയാക്കക്ക് മോഹന്‍‌ലാലിന്റെ സിനിമയോട് വലിയ താല്‍‌പര്യം തോന്നിയില്ലെങ്കിലും എന്താണ് കുഞ്ഞാമ്മദ് പറേണത് എന്നൊരു കൌതുകം തോന്നുന്നത് മനുഷ്യസഹജമാണല്ലോ. സിയാംകണ്ടത്തിലെ ഏകചായക്കടയായ സെയ്താലിയുടെ ‘ഹോട്ടല്‍ മദീന’യുടെ മുന്നില്‍ ലാംമ്പ്രട്ട നിര്‍ത്തിട്ട് കൊണ്ടാണ് ഇന്ന് ഓന്റെ നെലോളി. [ഫാന്‍സുകാര്‍ തമ്മില്‍ ഇന്ന് നടക്കുന്ന പുലയാട്ടുകളും അധികപ്രസംഗങ്ങളും കേട്ടു‌കേള്‍‌വി പോലുമല്ലാത്ത ആ കാലത്ത്] മോഹന്‍‌ലാല്‍ ഫാന്‍ അല്ലാത്തത് കൊണ്ട് പുലഭ്യം പറയുകയാണ് കുഞ്ഞാമ്മദെന്ന് ചിന്തിക്കാനാവില്ലല്ലോ! ഒന്ന് ചോദിച്ചിട്ട് തന്നെ കാര്യം, കോയാക്ക നടത്തത്തിന്റെ വേഗമൊന്ന് കൂട്ടി.

“അല്ലാ കുഞ്ഞാമ്മദേ, ജ്ജെന്ത്‌ത്താണീ കാണിക്ക്‍ണ‌ത്?”
“എന്തിത്യേന്യ് കോയാക്ക?”
“ജ്ജെന്ത്‌നാണ്‌ങ്ങനെ തോന്ന്യാസം പറഞ്ഞ് നട്‌ക്ക്‍ണ്‌ത്?”
“ന്ത് തോന്ന്യാസം“
“ജ്ജിപ്പോ ബിളിച്ച് പറ്‌ഞ്ഞ്‌ല്ല്യേ, അതൊന്നൂടെ പറഞ്ഞാ?”
കുഞ്ഞാമ്മദ് മൈക്ക് കയ്യിലെടുത്തു.
“പ്‌ഫ‌ ഹിമാറെ ആ കോലും‌കഷ്‌ണം തോള്ളേല്‍ ബെക്കാന്‍‌ണ്ടെ പറേടാ.”
മൈക്ക് അടുത്തില്ലാതെ തന്റെ കഴിവ് മുഴുവനായ് പുറത്ത് കാണിക്കാനാകില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് , കോയക്കയുടെ ആവശ്യം മുഴുവന്‍ നിരാകരിക്കാതെ, ഇത്തിരി മാറ്റി നിര്‍ത്തി കൊണ്ട് കുഞ്ഞാമ്മദ് വിളിച്ച് പറഞ്ഞു.

“ഇന്ന്‌ മൊതല്‍ കൊണ്ടോ‍ട്ടി കവിതയില്‍ അടിപൊളി സിനിമ മോഹന്‍ലാലിന്റെ
മോറ്‌..... മോറ്‌ ..... മോറ്‌ ..... !!! ഞമ്മന്റെ ലാലേട്ടന്‍ പോലീസായി ബീണ്ടും അഭിനയ്‌ക്ക്‍ണ പുത്യേ സിനിമ മോറ്‌..... മോറ്‌ ..... മോറ്‌ ..... !!!!!!”

“അതെന്തോന്ന് സിനിമയാണ്ടാ...എന്ത്‌ത്ത് പേരാ ഇത്?”
“പുത്യേ സിനിമയാണിക്കാ, പക്‍ചേങ്കില് പാട്ടൂല്യാ ഡന്‍‌സൂല്യാ...സ്റ്റണ്ടും പോരാ... ന്നാ നോട്ടീസ്”
കുഞ്ഞാമ്മദ് നീട്ടിയ മഞ്ഞ നിറത്തിലുള്ള കടലാസു‌കഷ്ണം വാങ്ങി കോയാക്ക നോക്കി. നേരാണ്. മോഹന്‍ലാലിന്റെ സിനിമ തന്ന്യാണ്. പോലീസ് വേഷത്തില്‍ മൂപ്പര്‌ മസില്‌ പിടിച്ച് നിക്കണ്‌ണ്ട്. അക്ഷരം ബായിക്കാനാണ് പാട്. സാക്ഷരതാക്ലാസ്സിലെ കല്യാണിടീച്ചറെ മനസ്സില്‍ വിചാരിച്ച് കൊണ്ട് കോയാക്ക തപ്പി തടഞ്ഞ് വായിക്കാന്‍ ശ്രമിച്ചു.
“മ....മ.... മ്..മു...ക.. അല്ല, ഖ... ഖാ... ഖം... മുഖം, മൊകം!”
മുഖം, അപ്പോ അതാണ് സിനിമേടേ പേര്. അതിനാണീ പഹയന്‍...! ഒഴിയാന്‍ സമയം കൊടുക്കാതെ കുഞ്ഞാമ്മദിന്റെ ചെവിയില്‍ കയറി പിടിച്ച് തിരുമ്മി കൊണ്ട് കോയാക്ക പറഞ്ഞു.
“ടാ, ഇത് ‘മോറ്‌ ‘ന്നാണോ ബായിക്ക്യാ...മൊകംന്നല്ലേ... സ്കോളീല്‍ പോണ്ട നേരത്ത് കണ്ണീകണ്ട പാടത്തൊക്കെ ഗോട്ടീകളിച്ച് നടന്നീട്ട് ഓന്റെ ബായന കണ്ടില്ല്ലേ മോഹന്‍‌ലാലിന്റെ ‘മോറ്‌ന്ന്‌‌‘, സെയ്താനേ...”
“ബ്‌ട്‌ ക്കാ... ബ്‌ട്‌ന്ന്...”
ഒരു വിധത്തില്‍ കൈ തട്ടി മാറ്റി കൊണ്ട് കുഞ്ഞാമ്മദ് കുതറി മാറി.
“സിനെമാഹാളിലെ നായരേട്ടന്‍ മൊകംന്ന് പറഞ്ഞ്. പക്‍ചെ, അത് ഞമ്മക്ക് മാത്രം അറിഞ്ഞോണ്ടെന്താ കാര്യം... ബാക്കിളോര്‌ക്ക് മനസ്സിലാവാന്‍ മേണ്ട്യല്ലേ ഞമ്മള്‌ ‘മോറ്‌ ‘ന്ന്‌ ബായിച്ചത്. ങ്ങള്‌ സബൂറാക്കീ, അള്ളാണേ ഇനി അങ്ങനെ ബായിക്കൂല!!!“
ഇക്കുറി സ്റ്റന്‍ഡായി നിന്നത് കോയാക്കയായിരുന്നു. വിവരല്ല്യാത്തോനാണെങ്കിലും ഇപ്പോ ഓന്‍ പറേണത് കാര്യാണ്. ഇബ്‌ട്‌ത്തെ പാതി ആള്യോള്‍‌ക്ക് മര്യാദക്ക് അര്‍ത്ഥം മനസ്സിലാവണങ്ക്‍ല്‌ ഇങ്ങനെ പറയാതെ നിവര്‍ത്തിയില്ല!

ഒരു ദീര്‍ഘ‌നിശ്വാസം വിട്ടു കൊണ്ട് കോയാക്ക വീട്ടിലേക്ക് നടക്കുമ്പോള്‍ ശരവേഗത്തില്‍ പോവുകയായിരുന്ന ലാമ്പ്രട്ട‌സ്കൂട്ടറില്‍ നിന്ന് വീണ്ടും കുഞ്ഞാമ്മദിന്റെ അണൌന്‍സ്‌മെന്റുയര്‍ന്നു.

“ഇന്ന്‌ മൊതല്‍ കൊണ്ടോ‍ട്ടി കവിതയില്‍ അടിപൊളി സിനിമ മോഹന്‍ലാലിന്റെ **മീന്ത..... മീന്ത ..... മീന്ത !!! ഞമ്മന്റെ ലാലേട്ടന്‍ പോലീസായി ബീണ്ടും അഭിനയ്‌ക്ക്‍ണ പുത്യേ സിനിമ
മീന്ത..... മീന്ത ..... മീന്ത !!!!!!”

[**മീന്ത = മോന്ത = മുഖം]
- - - - - - - - - - - - - - - - - -
- - - - - - - - - - - - - - - - - -- - - - - - - - - - - - - - - - - -- - - - - - - - - - - - - - - - - -
*മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കില്‍ പെട്ട ചെറുകാവ് പഞ്ചായത്തിലെ ഒരു ചെറിയ അങ്ങാടിയാണ് സിയാംകണ്ടം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്ന വിമാനങ്ങള്‍ അന്യദേശങ്ങളിലേക്കുള്ള ആകാശവഴികളിലേക്ക് കയറുന്നത് സിയാംകണ്ടത്തിന് മുകളിലൂടെയാണ്.
---------------------------------------------------------------------------------------------------------------------------------------------