Monday, May 25, 2009

മതപരിഷ്ക്കരണം

പ്രിയപ്പെട്ട വിശ്വാസികളേ...”

വേദിയില്‍ നിന്നുയര്‍ന്ന ഘനഗംഭീരശബ്ദം നദീത്തടങ്ങളും സമതലങ്ങളും മരുഭൂമികളും കവിഞ്ഞ് ഒത്തു കൂടി നില്‍ക്കുകയായിരുന്ന ജനകോടികളെ ഒരുമിച്ച് നിശബ്ദരാക്കി.

“കഴിഞ്ഞ കുറേ മാസങ്ങള്‍ ഞങ്ങള്‍ക്ക്, എന്ന് വെച്ചാല്‍ വേദിയില്‍ ഉപവിഷ്ടരായിരിക്കുന്ന സുപ്രധാന മത-സാമൂഹ്യ-സാംസ്ക്കാരിക നായകന്മാര്‍ക്ക്, വിശ്രമമില്ലാത്ത നിമിഷങ്ങളായിരുന്നു. സംഭവത്തിന്റെ രത്നചുരുക്കം ഇതാണ്. നമ്മുടെ മതത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും നിലനില്‍പ്പിനും പ്രചാരണത്തിനുമായ് ‘അദ്ദേഹം’ നടത്തിയ പരിശ്രമങ്ങളെ കുറിച്ച് ഞാനിവിടെ അധികമൊന്നും പറയേണ്ടതായിട്ടില്ല. നാം ഇന്ന് പിന്തുര്‍ന്ന് പോരുന്ന മതശാസനകളില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ ഗുരുശിഷ്യന്മാരുടേയും കാഴ്ചപ്പാടുകളാണ്. കാലഘട്ടങ്ങള്‍ പഴക്കമുള്ള ചില എഴുത്തുകളും കുറിപ്പുകളും അതിന്റെ വിവര്‍ത്തനരേഖകളുംശ്രദ്ധാപൂര്‍വ്വം പഠിക്കുകയായിരുന്ന ഗവേഷണവിദ്യാര്‍ഥികളിലൊരാളാണ് ‘അദ്ദേഹ‘ത്തിന്റെ ഒരാഹ്വാനം ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നത്. തുടരന്വേഷണത്തില്‍ ‘അദ്ദേഹം’ പല അവസരത്തിലും ഇങ്ങനെ ആഹ്വാനം ചെയ്തതായ് പറഞ്ഞ് കേട്ടിരുന്നുവെന്ന് സ്വദേശ-വിദേശങ്ങളിളുള്ള ചില പഴമക്കാരും പഴമക്കാരുടെ പരിചയക്കാരും സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ആദ്യവായനയില്‍ അഹിതമായ് തോന്നിയെങ്കിലും പുനര്‍‌വായനയില്‍ ആ ആഹ്വാനത്തിന്റെ അന്ത:സ്സാരം ഞങ്ങളെ അത്‌ഭുതപ്പെടുത്തുകയും ഉത്‌ബോധരാക്കുകയും ചെയ്തു. ദിനരാത്രങ്ങള്‍ നീണ്ട് നിന്ന തര്‍ക്കവിതര്‍ക്കങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ മതപരിപാലനകമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെ തീരുമാ‍നം ‘അദ്ദേഹ‘ത്തിന്റെ ഈ ആഹ്വാനം മതഗ്രന്ഥത്തിലൊരു ഭേദഗതിയായ് ഉള്‍പ്പെടുത്തുക എന്നതായിരുന്നു.“

വിശ്വാസസമൂഹം അതിശയത്തോടെ പ്രസ്താവന കേട്ടിരുന്നു. ചിലര്‍ ഭക്തിപൂര്‍വ്വം ആനന്ദചിത്തരായ് നിര്‍വൃതിയണഞ്ഞു. വിവിധശരീരദ്വാരങ്ങളിലൂടെ അതിന്റെ ബഹിര്‍സ്‌ഫുരണങ്ങള്‍ പുറത്തേക്ക് വന്നു.

“‘അദ്ദേഹ’ത്തിന്റെ ചില സ്വകാര്യഎഴുത്തുകളും കുറിപ്പുകളും സംഭാഷണങ്ങളും വഹിച്ചിരുന്ന, കാലം നമ്മില്‍ നിന്നും ഇത്രനാള്‍ മറച്ച് വെച്ച ആ ‘ആഹ്വാനം’ കോടിക്കണക്കിന് വരുന്ന നമ്മുടെ മതവിശ്വാസികള്‍ക്കായ് ഞാനിതാ പകരുന്നു”

ഒന്ന് മുരടനക്കി കൊണ്ട് അയാള്‍ ‘അദ്ദേഹ‘ത്തിന്റെ ആഹ്വാനമെന്ന് അവകാശപ്പെടുന്ന പുതിയ ഭേദഗതി മൂന്നു തവണ ഉറക്കെ ചൊല്ലി.
“കാരണവര്‍ക്ക് അടുപ്പിലും തൂറാം!....
കാരണവര്‍ക്ക് അടുപ്പിലും തൂറാം!!......
കാരണവര്‍ക്ക് അടുപ്പിലും തൂറാം!!!........“

മതഗ്രന്ഥത്തിലെ പുതുപരിവര്‍ത്തനനിയമംഉരുവിട്ടു കൊണ്ട് വിശ്വാസികള്‍ മടങ്ങി. പരിഷ്ക്കരണത്തിന്റെ നവമന്ത്രധ്വനിയില്‍ പുരുഷപ്രജകള്‍ ആനന്ദനിര്‍വൃതിയണഞ്ഞപ്പോള്‍ നിത്യജോലികളില്‍ ഉണ്ടായേക്കാവുന്ന ‘കര്‍മ്മഭാര‘മോര്‍ത്ത് സ്ത്രീപ്രജകള്‍ നിര്‍വ്വികാരപ്പൂര്‍വ്വം കോട്ടുവായിട്ടു.

ആകാശവും ഭൂമിയും അതു പോലെ നിന്നു.
--------------------------------------------------------------------------------------------------------------------------------

5 comments:

salil | drishyan said...

മതപരിഷ്ക്കരണങ്ങള്‍ ഇങ്ങനെ ആകാതിരിക്കട്ടെ....!

സസ്നേഹം
ദൃശ്യന്‍

ഇട്ടിമാളു said...

എന്റെ ദൈവമെ.. കാര്യം ആകെ ഗുലുമാലായല്ലൊ..

"കര്‍മ്മഭാരം".... :)

aneeshans said...

കുറേ നാളായല്ലോ കണ്ടിട്ട്, എവിടെ ആരുന്നു. ?

salil | drishyan said...

ഇട്ടിമാളൂ, hAnLLaLaTh ... :-)
നൊമാദ്, ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു... ഒരു കാരണതിനായ് വേണമെങ്കില്‍ ജോലിത്തിരക്കായിരുന്നു എന്ന് പറയാം....

സസ്നേഹം
ദൃശ്യന്‍

ഇട്ടിമാളു അഗ്നിമിത്ര said...
This comment has been removed by the author.